Thu. Apr 25th, 2024

ആലപ്പുഴ:

തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസി‌ൽ ഇരുട്ടിൽ തപ്പി പൊലീസ്. സംഭവം നടന്ന് നാലുദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. അതേസമയം, വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്.

കൺമുന്നിൽ അതിക്രമം നടന്നിട്ടും വേണ്ടരീതിയിൽ ഇടപെട്ടില്ലെന്നായിരുന്നു ആരോപണം.എന്നാൽ ആരോപണങ്ങൾ തള്ളുകയാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി. പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രതികളെ ഉടന്‍ പിടുകൂടുമെന്നും ആലപ്പുഴ എസ്പി ജി ജയദേവ് പറഞ്ഞു.

ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ ഇപ്പോഴത്തെ അന്വേഷണം. എന്നാൽ പൊലീസ് അന്വേഷണം ഇഴയുന്നു എന്ന ആരോപണം ശക്തമാണ്. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയും വുമൻസ്‌ ജസ്റ്റിസ് ഫോറവും തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.