Sat. Apr 20th, 2024

തൃശൂർ:

കൊടകര കുഴൽപണ കവർച്ചാ കേസിൽ തുടരന്വേഷണം വരുന്നതോടെ ബിജെപി വീണ്ടും പ്രതിരോധത്തിലാവുകയാണ്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതോടെ മുതിർന്ന ബിജെപി നേതാക്കൾ പ്രതികളാകാനുള്ള സാധ്യത തള്ളി കളയാനാകില്ല.

കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇത് സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസിൻ്റെ ലക്ഷ്യം.

ബാക്കി കവർച്ചാ പണം കണ്ടെത്താൻ കേസിലെ മുഴുവൻ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. കവർച്ചാ പണം കണ്ടെത്തുന്നതിനോടൊപ്പം ഇതിൻ്റെ ഉറവിടം കൂടി പുറത്തു കൊണ്ടു വരാനാണ് പൊലീസിൻ്റെ ശ്രമം. ബി ജെ പി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചോയെന്നതും അന്വേഷണ പരിധിയിൽ വരും.

കർണാടകത്തിൽ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവർച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരൻ ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക. പിന്നീട് ധർമ്മരാജൻ ഇത് തൻ്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ പണത്തിൻ്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് ഇതുവരെ കഴിഞ്ഞിട്ടില്ല. ധർമ്മരാജൻ്റെ ഫോൺ വിളികളുടെ അടിസ്ഥാനത്തിൽ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളുടെ മൊഴി എടുത്തിരുന്നു. എന്നാൽ കേസിലെ ആദ്യ കുറ്റപത്രത്തിൽ ഇവരെല്ലാം സാക്ഷികളാണ്.