Tue. Mar 19th, 2024

എറണാകുളം:

കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തിൽ പുഴുവരിച്ചുവെന്ന പരാതിയുമായി കുടുംബം. എറണാകുളം വേങ്ങൂർ സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിലാണ് പുഴുവരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇക്കഴിഞ്ഞ ആഗസ്റ്റ്

29നാണ് കുഞ്ഞുമോനെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർ ചികിത്സക്കായി അമ്പലമുകള്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും സെപ്തംമ്പര്‍ 6ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ചികിത്സയിലിരിക്കെ പതിനാലാം തീയതി കുഞ്ഞുമോൻ മരിച്ചു എന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ വിവരം അറിയിച്ചത്.

തുടർന്ന് പതിനഞ്ചാം തീയതി പെരുമ്പാവൂര്‍ നഗരസഭയുടെ പൊതുശ്മശാനത്തില്‍ സംസ്കരിക്കാനായി എത്തിച്ചപ്പോൾ മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് മൃതദേഹം തങ്ങള്‍ക്ക് ലഭിച്ചതെന്ന സംശയത്തിലാണ് ഇപ്പോൾ കുഞ്ഞുമോന്റെ കുടുംബം.

മൃതദേഹം പുഴുവരിച്ച സംഭവം അറിഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെട്ടില്ലെന്നും കുഞ്ഞുമോന്റെ കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ കളമശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ജില്ല കളക്ടര്‍ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.