Fri. Apr 19th, 2024
കോട്ടയം:

കൈക്കൂലി വാങ്ങുന്നതിനിടെ അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിൻെറ പിടിയിൽ. പൊൻകുന്നം മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ആർ ടി ഒ ഓഫിസിലെ അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി എസ് ശ്രീജിത്തിനെയാണ് കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തത്.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവർ ലൈസൻസ് എടുക്കാൻ വരുന്നവരിൽനിന്ന് ഡ്രൈവിങ് സ്കൂൾ നടത്തുന്ന എജൻറുമാർ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന് വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകീട്ട് നടത്തിയ മിന്നൽ പരിശോധനയിലാണ് ശ്രീജിത് കുടുങ്ങിയത്.

പൊൻകുന്നം-പാലാ ഹൈവേയിൽ പഴയ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന് മുന്നിൽനിന്നാണ് (അട്ടിക്കൽ ജങ്ഷൻ) കസ്റ്റഡിയിലെടുത്തത്. ആർ ടി ഒ ഏജൻറിൻ്റെ കൈയിൽനിന്ന് കൈക്കൂലിയായി 6850 രൂപ കൈപ്പറ്റുന്നതിനിടെ പിന്തുടർന്നുവന്ന വിജിലൻസ് പിടികൂടുകയായിരുന്നു.

ആർ ടി ഒ ഓഫിസിലെ പേഴ്സനൽ കാഷ് രജിസ്റ്ററിൽ 380 രൂപ മാത്രമാണ് കൈയിലെന്നാണ് ചൊവ്വാഴ്ച ശ്രീജിത് രേഖപ്പെടുത്തിയിരുന്നത്. ഇത് പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. കൈക്കൂലി കൈപ്പറ്റുന്നതിൻ്റെ വിഡിയോ ദൃശ്യം വിജിലൻസ് സംഘം പകർത്തി.

കാഞ്ഞിരപ്പള്ളി റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ നടത്തിയ പരിശോധനയിൽ ഓഫിസിലുണ്ടായിരുന്ന ഏജൻറ് നിയാസിൻ്റെ പക്കൽനിന്ന് കണക്കിൽപെടാത്ത 5500 രൂപ കണ്ടെടുത്തു. സെക്ഷൻ ക്ലർക്കുമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നൽകുന്നതിനായി കൊണ്ടുവന്ന തുകയാണിതെന്ന് ഇയാൾ സമ്മതിച്ചതായി വിജിലൻസ് അറിയിച്ചു.

ഇയാളുടെ കൈയിൽനിന്ന് 54 വാഹനങ്ങളുടെ നമ്പറും ഓരോ നമ്പറിനും നേരെ 50 രൂപ വീതം രേഖപ്പെടുത്തിയ പട്ടികയും കണ്ടെടുത്തു. ഓരോ പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും 50 രൂപ വീതം സെക്ഷൻ ക്ലർക്കുമാർക്ക് നൽകണമെന്നും അതിന് ഉദ്യോഗസ്ഥർ നൽകിയ ലിസ്റ്റാണിതെന്നും ഇയാൾ മൊഴി നൽകി. ഈ തുകയും വിജിലൻസ് പിടിച്ചെടുത്തു.