Thu. Apr 25th, 2024
മുട്ടം:

ശങ്കരപ്പിള്ളി കോളനിയിൽ റോഡിന്റെ അടിവശത്തു താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ വർഷങ്ങളായിട്ടും നടപടിയില്ല. കാലങ്ങളായി 10 കുടുംബങ്ങളാണു ജലാശയത്തോടു ചേർന്നു താമസിക്കുന്നത്. മലങ്കര ജലാശയത്തിന്റെ തീരത്തുള്ള ഈ വീടുകളിലും മുറ്റത്തും മഴക്കാലത്തു വെള്ളം കയറും. ഇതുമൂലം ഇവർ ദുരിതത്തിലാണ്.

പതിറ്റാണ്ടുകളായി ജലാശയത്തിന്റെ തീരത്തു കുടിൽ കെട്ടി താമിച്ചിരുന്നവരാണ്. കൂലിപ്പണിക്കാരായ ഇവർക്ക് സ്ഥലത്തിനു പട്ടയമില്ല. ഇതുമൂലം വീടുകൾ നന്നാക്കുന്നതിനും മറ്റും ധനസഹായം ലഭിക്കില്ല. വീടുകൾക്കു നമ്പർ പോലും ഇല്ലാത്തതിനാൽ പല ആനുകൂല്യങ്ങളും ഇവർക്കു ലഭിക്കുന്നില്ല.

അടുത്തയിടെ സർക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി വൈദ്യുതി ലഭിച്ചതു മാത്രമാണ് ഇവർക്കു കിട്ടിയ ആനുകൂല്യം. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നാൽ ഇവിടെയുള്ള വീടുകൾ വെള്ളത്തിലാകും. ഇവരെ പുനരധിവസിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.