Wed. Apr 24th, 2024
കോഴിക്കോട്:

ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തേണ്ടവർക്ക് വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂരിലെ ബ്യുട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ഹസ്ബീറിനെ പ്രതിയാക്കി ഇരിക്കൂർ പൊലീസ് കേസെടുത്തു. ഡിഡിആർസി എസ്ആർഎൽ ലാബ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പ്രമുഖ ലാബുകളുടെയടക്കം ലെറ്റർ ഹെഡ് ഉപയോഗിച്ച് ചില സ്വകാര്യ ട്രാവൽ ഏജൻസികൾ വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നുവെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ലാബ് അധികൃതർ പരാതി നൽകിയതും അന്വേഷണമുണ്ടായതും.

യാത്രാ ആവശ്യത്തിനായി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടവർക്ക് സാമ്പിൾ ശേഖരണമോ പരിശോധനയോ ഇല്ലാതെ ചിലർ സർട്ടിഫിക്കറ്റ് നല്‍കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. പ്രധാനമായും ചില ട്രാവല്‍ ഏജന്‍സികളാണ് ഇത്തരത്തില്‍ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയിരുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര നടത്തുന്നവരെയാണ് ഇത്തരക്കാർ ലക്ഷ്യമിട്ടിരുന്നത്.