Fri. Apr 19th, 2024
കോഴിക്കോട്:

കൊവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കേ കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. വരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി നിയമപ്രകാരമാണ് കേസ്.

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിൽ ബലിതർപ്പണം നടത്തരുതെന്നായിരുന്നു നിര്‍ദ്ദേശം. ജനലക്ഷങ്ങളെത്തുന്ന ആലുവ മണപ്പുറത്തും ഇക്കുറി ബലിതർപ്പണം ഉണ്ടായിരുന്നില്ല. ബലിതർപ്പണത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ക്ഷേത്രദർശനത്തിന് നിരവധി പേരെത്തി.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 15 പേരെ മാത്രമാണ് ഒരു സമയം ദർശനത്തിന് അനുവദിച്ചത്. വിശ്വാസികള്‍ വീടുകളിൽ തന്നെ ബലി അർപ്പിക്കണമെന്ന നിർദ്ദേശം പാലിച്ച് നിരവധി ഇടങ്ങളില്‍ ഓൺലൈനായാണ് ബലിതർപ്പണം നടന്നത്.തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ പേരെത്തുന്ന തിരുവല്ലം മധ്യകേരളത്തിലെ തിരുനാവായ തുടങ്ങിയ ക്ഷേത്രങ്ങളിലും ഇത്തവണ ബലിതർപ്പണമുണ്ടായില്ല. അതേസമയം ഒറ്റപ്പെട്ട സ്വകാര്യ ക്ഷേത്രങ്ങളിലും കൂട്ടായ്മകൾക്ക് കീഴിലും ഒന്നിച്ചുള്ള ബലിയിടൽ നടന്നു.