Wed. Apr 24th, 2024

കൊച്ചി:

അന്താരാഷ്ട്ര ഐടി കമ്പനി ഐബിഎമ്മിന്‍റെ പുതിയ ഡെവലപ്മെന്‍റ് സെന്‍റര്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. ഐടി മേഖലയിൽ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐബിഎം സോഫ്റ്റ്വെയർ ലാബ്സിന്‍റെ കേന്ദ്രമാണ് കൊച്ചിയിൽ സ്ഥാപിക്കാൻ പോകുന്നത്.

ഹൈബ്രിഡ് ക്ളൗഡ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവർത്തനങ്ങളാണ് പുതിയ സെന്ററിൽ വികസിപ്പിക്കുന്നത് എന്നാണ് ഇത് സംബന്ധിച്ച് വിവരം ഫേസ്ബുക്കില്‍ കുറിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഐബിഎം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ സന്ദീപ് പട്ടേൽ, ഐബിഎം ഇന്ത്യ സോഫ്റ്റ്വെയർ ലാബ്സിന്‍റെ വൈസ് പ്രസിഡണ്ടായ ഗൗരവ് ശർമ്മ എന്നിവരുമായി വളരെ ക്രിയാത്‌മകമായ ചർച്ച നടക്കുകയുണ്ടായി.

ചർച്ചയിൽ ഡിജിറ്റൽ നോളജ് എകോണമിയായി കേരളത്തെ വളർത്താനുള്ള എൽഡിഎഫ് സർക്കാരിന്‍റെ കാഴ്ചപ്പാടുകൾ അവരുമായി പങ്കു വയ്ക്കാനും അഭിപ്രായ നിർദ്ദേശങ്ങൾ സ്വീകരിക്കാനും സാധിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. 

അതോടൊപ്പം ഐടി നയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കോവിഡ് കാരണം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൽ സാങ്കേതിക മേഖലയ്ക് നൽകാൻ കഴിയുന്നസംഭാവനകളെക്കുറിച്ചും ചർച്ച ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

By Rathi N