Thu. May 9th, 2024
കര്‍ണ്ണാടക:

രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉലഞ്ഞ കര്‍ണ്ണാടകയ്ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. സങ്കീര്‍ണ്ണമായ ഭരണഘടനാ പ്രശ്‌നങ്ങളില്‍ സുപ്രീം കോടതി തീരുമാനം എടുക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് നിര്‍ദ്ദേശം. വിമത എം.എല്‍.എമാരുടെ രാജിയും അയോഗ്യതയും സംബന്ധിച്ച കാര്യത്തില്‍ അടുത്ത ചൊവ്വാഴ്ച വരെ സ്പീക്കര്‍ തീരുമാനമെടുക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

കര്‍ണ്ണാടകത്തിലെ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെ.ഡി.എസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കര്‍ണ്ണാടക സ്പീക്കര്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ചട്ടം 190 (3) ബി അടക്കം, സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ ഭരണഘടനാപരമായ വിഷയങ്ങളും വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. വിമത എം.എല്‍.എമാരുടെ രാജി സ്വീകരിക്കാതിരുന്ന സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കെയാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. സുപ്രീം കോടതി ഉത്തരവ് കര്‍ണാടക സ്പീര്‍ക്കര്‍ കെ.ആര്‍ രമേശ് ലംഘിച്ചുവെന്ന് എം.എല്‍.എമാരുടെ അഭിഭാഷകനായ മുകുള്‍ റോഹ്തി വാദിച്ചു. നടപടി ലംഘിച്ച സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കണമെന്നും മുകുള്‍ റോഹ്ഗി ആവശ്യപ്പെട്ടിരുന്നു. രാജിയും സ്പീക്കര്‍ക്ക് സഭയ്ക്കുള്ളിലെ അവകാശവും തമ്മില്‍ ബന്ധമില്ല. രാജി താമസിപ്പിച്ച് അംഗങ്ങളെ അയോഗ്യരാക്കാനുള്ള നീക്കമാണു സ്പീക്കര്‍ നടത്തുന്നതെന്നും റോഹ്തി പറഞ്ഞു.

അതേസമയം, സ്പീക്കര്‍ക്ക് വേണ്ടി അഭിഭാഷകനായ അഭിഷേക് സിംഗ്‌വി ഹാജരായി. 1974-ലെ ദേദഗതി അനുസരിച്ച് എളുപ്പത്തില്‍ രാജി സ്വീകരിക്കാനാവില്ലെന്നും അന്വേഷണം നടത്തി യഥാര്‍ത്ഥമാണെന്നു ബോധ്യപ്പെടേണ്ടതുണ്ടെന്നും സിംഗ്വി കോടതിയില്‍ പറഞ്ഞു. അയോഗ്യത ഒഴിവാക്കാനാണ് എം.എല്‍.എമാര്‍ രാജി സമര്‍പ്പിച്ചതെന്നും സിംഗ്‌വി കോടതിയില്‍ വ്യക്തമാക്കി.

സുപ്രീം കോടതി അധികാരം പ്രയോഗിക്കാന്‍ പാടില്ലെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ഇതിനിടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ചോദിച്ചു. എന്നാല്‍ അങ്ങനെ കരുതുന്നില്ലെന്നും അയോഗ്യരാക്കാനുള്ള നടപടി ആരംഭിച്ചതിനു ശേഷമാണ് രണ്ട് എം.എല്‍.എമാര്‍ രാജി നല്‍കിയിരിക്കുന്നതെന്നും ഇതില്‍ എട്ടു പേര്‍ അതിനു മുമ്പ് രാജിക്കത്ത് അയച്ചെങ്കിലും നേരിട്ടു ഹാജരായിരുന്നില്ലെന്നും സിംഗ്‌വി കോടതിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *