Thu. Apr 25th, 2024

എറണാകുളം:

കേരളപ്പിറവി ദിനംമുതൽ എല്ലാ മെട്രോ സ്‌റ്റേഷനുകളിൽനിന്നും ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകൾ സർവീസ്‌ നടത്തും. 22 മെട്രോ സ്‌റ്റേഷനുകളിൽനിന്ന്‌ സർവീസ്‌ ആരംഭിക്കാൻ കെഎംആർഎല്ലും ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ്‌ സഹകരണ സംഘവുമായി നടന്ന കൂടിക്കാഴ്‌ചയിൽ തീരുമാനമായി.

ഓരോ മെട്രോ സ്‌റ്റേഷനിൽനിന്നും രണ്ട്‌ ഇ-ഓട്ടോവീതമാണ്‌  നവംബർ ഒന്ന്‌ മുതൽ സർവീസ്‌ നടത്തുക. മെട്രോയിൽ യാത്ര തുടങ്ങുന്ന സ്ഥലത്തുനിന്നുതന്നെ ഇറങ്ങുന്ന സ്ഥലത്തെ ഓട്ടോറിക്ഷ ബുക്ക്‌ ചെയ്യാനുള്ള സംവിധാനം ഭാവിയിൽ നിലവിൽവരും.

ഓട്ടോറിക്ഷക്കൂലി മെട്രോ ടിക്കറ്റിനൊപ്പംതന്നെ നൽകാനാകും. ഇതിനെക്കുറിച്ചുള്ള കൂടുതൽ ചർച്ച നടക്കുകയാണ്. മെട്രോ സ്‌റ്റേഷനുകളിൽനിന്നുള്ള മറ്റ്‌ ഓട്ടോറിക്ഷകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്‌.  ഓരോ സ്‌റ്റേഷനിൽനിന്നും 50 ഓട്ടോറിക്ഷവീതം ഇനി മെട്രോ ഫീഡർ സർവീസിന്റെ ഭാഗമാകും.

നിലവിൽ ഒരേസ്ഥലത്തേക്ക്‌ പോകുന്ന യാത്രക്കാർക്ക്‌ യാത്രക്കൂലി പങ്കിട്ട്‌ സഞ്ചരിക്കാവുന്ന ഇലക്‌ട്രിക്‌ ഷെയർ ഓട്ടോറിക്ഷകൾ പരീക്ഷണാടിസ്ഥാനത്തിൽ മെട്രോ സ്‌റ്റേഷനുകളിൽ സർവീസ്‌ നടത്തുന്നുണ്ട്‌. കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ, ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ്‌ സഹകരണ സംഘം പ്രസിഡന്റ്‌ എം ബി സ്യമന്തഭദ്രൻ, സെക്രട്ടറി കെ കെ ഇബ്രാഹിംകുട്ടി എന്നിവർ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.