Wed. May 8th, 2024
കോഴിക്കോട്:

കരിപ്പൂര്‍ വിമാനത്താവളം 2023ഓടെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ ഉള്‍പ്പെട്ടത്.രണ്ട് വർഷത്തിനുള്ളില്‍ വിമാനത്താവളത്തിന്‍റെ ആസ്തി സ്വകാര്യമേഖലയ്ക്ക് ഏറ്റെടുക്കാം.

2023 കാലത്ത് കൈമാറാനുള്ള പട്ടികയിലാണ് വിമാനത്താവളം ഉള്‍പ്പെട്ടത്.നാലു വർഷം കൊണ്ട് ആറു ലക്ഷം കോടിയുടെ സർക്കാർ സ്വത്തുകൾ സ്വകാര്യവൽക്കരിക്കുന്ന ദേശീയ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനാണ് അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസ്ഇൻവെസ്റ്റ്‌മെന്റ് നയം അനുസരിച്ചാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രസ്തുത നയം അനുസരിച്ച് സർക്കാർ സാന്നിധ്യം വളരെ കുറഞ്ഞ മേഖലകളിലേക്ക് ചുരുക്കാനാണ് തീരുമാനം.2022ൽ ആരംഭിച്ച് 2025ൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്. ദേശീയപാത, മൊബൈൽ ടവറുകൾ, സ്റ്റേഡിയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയാണ് പ്രധാനമായും സ്വകാര്യവത്കരിക്കുന്നത്.

മികച്ച രീതിയിൽ ലാഭമുണ്ടാക്കാത്ത മേഖലകൾ സ്വകാര്യവത്കരിക്കുക എന്നതാണ് സർക്കാർ നയമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇത്തരത്തിൽ സ്വകാര്യവത്കരിച്ചാൽ മേഖലയിലെ കൂടുതൽ നിക്ഷേപങ്ങൾക്കുള്ള ഫണ്ട് കേന്ദ്രസർക്കാരിന് ലഭിക്കും. സ്വകാര്യവത്കരണം വഴി സ്വത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് നഷ്ടമാകില്ലെന്നും സ്വകാര്യ വ്യക്തികൾ നിശ്ചിത കാലയളവിന് ശേഷം ഈ സ്വത്തുക്കൾ സർക്കാരിന് തിരികെ നൽകുമെന്നും അവർ വ്യക്തമാക്കി.