Fri. Apr 19th, 2024
കൊച്ചി:

കൊവിഡിനെ ചെറുക്കുമെന്ന ധാരണയിൽ അനിയന്ത്രിതവും അശാസ്ത്രീയവുമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് ഗുരുതര ഭവിഷ്യത്തുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകി. അസിത്രോമൈസിന്റെ വിൽപന ഇരട്ടിയായതും ആളുകൾ ഈ മരുന്നു വാങ്ങി സംഭരിക്കുന്നതും കണക്കിലെടുത്താണു മുന്നറിയിപ്പ്. രോഗാവസ്ഥ കണക്കാക്കി ഡോക്ടർമാർ നിർദേശിക്കേണ്ട മരുന്നു സ്വയം വാങ്ങി ഉപയോഗിക്കുന്നതു വലിയ അപകടമാകുമെന്നും ഡോക്ടർമാർ പറയുന്നു.

അസിത്രോമൈസിൻ ഇപ്പോൾ കുറിപ്പടി ഇല്ലാതെ ലഭ്യമാകുന്ന സ്ഥിതിയാണ്. കൊവിഡ് കാലമായതിനാൽ ഡോക്ടറുടെ കുറിപ്പടി ലഭിക്കാനുള്ള പ്രയാസം പരിഗണിച്ചാണ് ഇതെന്നാണു മെഡിക്കൽ സ്റ്റോറുകളുടെ വാദം. കൊവിഡിനു ഫലപ്രദമെന്നു പ്രചരിച്ചതോടെ ആളുകൾ വാങ്ങിക്കൂട്ടുകയും വൈറസ് സ്ഥിരീകരിച്ചാലുടൻ ഉപയോഗിക്കുകയും ചെയ്യുന്നതായാണു കണ്ടുവരുന്നത്.

കൊവിഡ് ഗുരുതരമാകുമ്പോൾ ചില രോഗികളിലുണ്ടാകുന്ന ബാക്ടീരിയ സൂപ്പർ ഇൻഫെക്‌ഷനും ന്യുമോണിയയ്ക്കും പ്രതിവിധി എന്ന നിലയിലാണ് അസിത്രോമൈസിനും മറ്റു ചില മൂന്നാം തലമുറ ആന്റിബയോട്ടിക്കുകളും നിർദേശിച്ചിരുന്നത്. എന്നാൽ, കൊവിഡിനുള്ള മരുന്ന് എന്ന നിലയിലാണു പലരും ഇതിനെ മനസ്സിലാക്കുന്നത്.

ക്വാറന്റീനിലുള്ള കൊവിഡ് ബാധിതർ ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്. അസിത്രോമൈസിൻ കൊവിഡ് മരുന്നാണെന്നു ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ആവശ്യമില്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കുന്നതു ഭാവിയിൽ വൻ വിപത്തുണ്ടാക്കും. രോഗാണുക്കൾക്കെതിരെ ആന്റിബയോട്ടിക് ഫലപ്രദമായി ഉപയോഗിക്കാനാകാത്ത സ്ഥിതിയുണ്ടായാൽ നാം നിസ്സാരമായി കാണുന്ന രോഗങ്ങൾ പോലും ഗുരുതരാവസ്ഥയിലേക്കു പോകാം.

By Divya