Sat. Apr 20th, 2024
തിരുവനന്തപുരം:

 
കൊറോണ വൈറസിന്റെ തീവ്രവ്യാപനശേഷിയുള്ള ഇന്ത്യൻ വകഭേദമാണ് (ബി.1.1.617.2) കേരളത്തിൽ ഇപ്പോൾ പകുതിയിൽ കൂടുതലെന്ന് ജനിതപഠനത്തിൽ വ്യക്തമായി. ഇരട്ട മാസ്കും വാക്സിനേഷനും ഉൾപ്പെടെയുള്ള നടപടികളിലൂടെ ഇതിനെ നേരിടണം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജി (ഐജിഐബി) കേരളത്തിൽ നിന്നു മാർച്ചിൽ ശേഖരിച്ച സാംപിളുകൾ ജനിതശ്രേണീകരണം നടത്തിയപ്പോൾ യുകെ വകദേഭം പ്രബലമെന്നാണു കണ്ടെത്തിയിരുന്നത്. 9 ജില്ലകളിൽ നിന്നായി ഏപ്രിലിൽ ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

ഇന്ത്യൻ വകഭേദം മാർച്ചിൽ കേരളത്തിൽ 7.3% മാത്രമായിരുന്നു. അതിന് ബി.1.1.617 എന്നാണു പേരിട്ടിരുന്നത്. എന്നാൽ, ഈ വകഭേദത്തിൽതന്നെ കഴിഞ്ഞ മാസം ചില ജനിതകമാറ്റങ്ങൾ ദൃശ്യമായി. അതിനാൽ ഇപ്പോൾ മൂന്നായി തിരിച്ചിട്ടുണ്ട്:  ബി.1.1.617.1,  ബി.1.1.617.2,  ബി.1.1.617.3.

ഇതിൽ, ബി.1.1.617.2 ആണ് കേരളത്തിലും രാജ്യത്തു തന്നെയും കൂടുതലായി കാണുന്നത്. തീവ്രവ്യാപനശേഷിയിൽ യുകെ വകഭേദത്തെക്കാൾ മുന്നിലാണിത്.

എന്നാൽ, ശരീരത്തിന്റെ പ്രതിരോധശേഷിയെ മറികടക്കാനുള്ള (ഇമ്യൂൺ എസ്കേപ്) ശേഷിയില്ല. ബി.1.1.617.1ന് ഇമ്യൂൺ എസ്കേപ് ശേഷിയുണ്ട്.
ബി.1.1.617.2 വാക്സീൻ ഫലപ്രാപ്തി കുറയ്ക്കുന്നതിന്റെ സൂചനകളുണ്ട്. എന്നാൽ, പ്രശ്നകാരികളായ ദക്ഷിണാഫ്രിക്കൻ, ബ്രസീൽ വകഭേദങ്ങൾക്കുള്ളത്ര ഗൗരവമായ തോതിലല്ല. വാക്സീൻ സ്വീകരിച്ചവരെ ഈ വകഭേദം ബാധിക്കുന്നതിന്റെ തോതും കുറവാണ്.

കോഴിക്കോട്, എറണാകുളം, ഇടുക്കി, കാസർകോട്, കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള സാംപിളുകൾ പഠിച്ചതിൽനിന്നുള്ള ഫലമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.  

കോട്ടയം ജില്ലയിൽ ഏറെയും ബി.1.1.617.2 ആണുള്ളത്. ഇടുക്കി, കാസർകോട് ജില്ലകളിൽ യുകെ വകഭേദം ഇപ്പോഴും പ്രബലമാണ്.