Fri. Apr 19th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 243 സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മൊത്തത്തില്‍ 303 പത്രികകളാണ് കമ്മീഷന് ലഭിച്ചിരുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പോരാട്ടത്തിന് നില്‍ക്കുന്നത് വയനാടാണ്. 22 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് ആറ്റിങ്ങലാണ്, 21 സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് 17 ഉം കോഴിക്കോട് 15 ഉം സ്ഥാനാര്‍ത്ഥികളുണ്ട്.

നാലാം തീയതി വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 2,61,46,853 വോട്ടര്‍മാരാണ് ഉള്ളത്. ഇതിൽ 2230 വോട്ടർമാർ 100 വയസിന് മുകളിലുള്ളവരാണ്. കേരളത്തിലെ ഉയർന്ന ആയുർദൈർഘ്യത്തിന്‍റെ ഉദാഹരണമാണ് ഇതെന്ന് ടിക്കാറാം മീണ പറഞ്ഞു. 5,50,000 യുവവോട്ടർമാരാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ മലപ്പുറത്താണ്. 60,469 വോട്ടർമാർ. രണ്ടാം സ്ഥാനം കോഴിക്കോട്, 45,000 വോട്ടർമാർ. മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിൽ 32,241 യുവവോട്ടർമാരുണ്ട്.  തൃശൂരും തിരുവനന്തപുരവും തൊട്ടു പിന്നാലെയുണ്ട്.

173 ട്രാൻസ്ജെൻഡർ വോട്ടർമാരാണുള്ളത്. ഇവരിൽ 19 പേരും 18 നും 19 നും ഇടയിലുള്ളവരാണ്. ട്രാൻസ്ജെൻഡർ വോട്ടർമാരുടെ എണ്ണത്തിലെ വർധന നല്ല വാർത്തയാണെന്നും മികച്ച പ്രവർത്തനത്തിന്‍റെ ഫലമാണെന്നും ടിക്കാറാം മീണ പറഞ്ഞു. 73000 പ്രവാസി വോട്ടര്‍മാരാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ കോഴിക്കോടാണ്, 26,000 വോട്ടർമാർ. തൊട്ടടുത്ത നിൽക്കുന്ന മലപ്പുറത്ത് 16000 പ്രവാസി വോട്ടർമാരുള്ളപ്പോൾ കണ്ണൂരിൽ 11,000 പേരുണ്ട്. പ്രവാസി വോട്ടർമാർ ഏറ്റവും കുറവുള്ളത് ഇടുക്കി ജില്ലയിലാണ്. 225 പേർ.

ഭിന്നശേഷി വോട്ടർമാരുടെ എണ്ണം 1,25189 ആണ്. കോഴിക്കോടാണ് കൂടുതൽ ഭിന്നശേഷി വോട്ടർമാരുള്ളത്, 23,750 പേർ. രണ്ടാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയിൽ 20,214 വോട്ടർമാരുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ദിവസം സംസ്ഥാനത്ത് പൊതു അവധിയായിരിക്കും. മെയ് 23 ന് 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. ഏഴുകോടി രൂപ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇതുവരെ പിടിച്ചെടുത്തു. പ്രചരണ സമയത്ത് സ്ഥാനാര്‍ത്ഥികളും നേതാക്കന്‍മാരും തെരഞ്ഞെടുപ്പ് ചട്ടവും മര്യാദയും പാലിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തിഹത്യ ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിയുടെ സ്വകാര്യ ജീവിതത്തെ പ്രചാരണ വിഷയമാക്കരുത്. ഇക്കാര്യം രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ശ്രദ്ധിക്കണം. നിലവിൽ ലഭിച്ചിട്ടുള്ള പരാതികൾ പരിശോധിച്ച് വരികയാണെന്നം ടിക്കാറാം മീണ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *