Sat. Apr 27th, 2024
കോഴിക്കോട്:

ട്രാസ്‌ജെന്‍ഡര്‍ ഷാലുവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി സാബിര്‍ അലിയെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. നേരത്തെ മോഷണം നടത്തിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കൊല്ലപ്പെട്ട വാര്‍ത്ത വിവാദമായതോടെ ഇയാള്‍ നാട് വിട്ടിരുന്നു. തമിഴ്‌നാട്ടിലേക്കാണ് ഇയാള്‍ മുങ്ങിയത്. പ്രതി എന്ന് സംശയിക്കുന്ന ആള്‍ തമിഴ്‌നാട്ടില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാളെ പഴനിയില്‍ വെച്ച്‌ നടക്കാവ് പോലീസ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

എന്നാല്‍ നിലവില്‍ സാബിര്‍ കുറ്റക്കാരനല്ല എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. മരണം നടന്ന ദിവസം തന്നെ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം ഉച്ചയ്ക്കുശേഷമാണ് ഷാലു കോഴിക്കോട്ടെത്തിയത്. പിറ്റേ ദിവസം പുലര്‍ച്ചയാണ് മൃതദേഹം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പിന്‍വശത്തുള്ള ഇടറോഡില്‍ കണ്ടത്. ശരീരത്തില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു.

മൃതദേഹം കിടന്ന ഇടത്തില്‍ നിന്ന് 5 മീറ്റര്‍ അകലെയുള്ള സ്ഥലത്തു കൂടി ഷാലുവും യുവാവും രാത്രി 11.30നു നടന്നു പോകുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത് പ്രതി തന്നെ ആണെന്ന് സംശയിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *