Fri. Apr 19th, 2024
കാസർകോട്:

സംസ്ഥാനത്ത് കൃത്യസമയത്ത് ആശുപത്രികളിൽ എത്തിക്കാൻ കഴിയാതെ മരിച്ച കൊവിഡ് രോഗികളിൽ കൂടുതലും കാസർകോട് ജില്ലയിൽ. ചികിത്സ സൗകര്യങ്ങളുടെ കുറവും രോഗം നിർണയിക്കാൻ വൈകിയതും ഉൾപ്പെടെയുള്ളവയാണ് ഇതിനു കാരണം. ജൂൺ 18മുതൽ മൂന്നുമാസത്തെ കൊവിഡ് മരണങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ചികിത്സ കിട്ടാതെയുള്ള മരണങ്ങളിൽ 35.32ശതമാനവും കാസർകോടാണ്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മരണം റിപ്പോർട്ട് ചെയ്ത ജില്ലകളിൽ ഒന്നാണ് കാസർകോട്.എന്നാൽ, മതിയായ സമയത്ത് ചികിത്സ കിട്ടാതെ മരിക്കുന്ന കൊവിഡ് രോഗികളിൽ മുന്നിലും ജില്ല തന്നെ.

കൊവിഡ് പരിശോധന നടത്താൻ വൈകുന്നതും ആശുപത്രിയിൽ വരാൻ മടിക്കുന്നതുമാണ് ഇതിനു പ്രധാന കാരണമെന്നാണ് ആരോഗ്യ വകുപ്പിൻറെ നിഗമനം. ലക്ഷണങ്ങൾ കാണിക്കുന്നവർ പോലും ഏറെ വൈകിയാണ് പരിശോധനക്ക് തയാറാവുന്നത്. വീട് ക്വാറൻറീൻ സ്വയം തിരഞ്ഞെടുക്കുന്ന ഇവർ രോഗം മൂർച്ഛിക്കുന്ന വേളയിലാണ് ആശുപത്രിയിലെത്തുക.

ഓക്സിജൻ ബെഡിൻറെ അഭാവം നേരിട്ട വേളകളിൽ രോഗികളെയും കൂട്ടി മംഗളൂരുവിലേക്ക് എത്തുമ്പോഴേക്കും മരിച്ച സംഭവമുണ്ടായി. ന്യൂമോണിയ ബാധിച്ചിട്ടും തിരിച്ചറിയാത്തവർ ആശുപത്രിയിലെത്തി ഒന്നോ രണ്ടോ ദിവസത്തിനകം മരിച്ചിട്ടുണ്ട്.ഇവരിൽ പലരും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവരാണ്.

ജില്ലയിലെ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രധാന കാരണമാണ്. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ചിലർ കൊവിഡ് പരിശോധന നടത്തുന്നത് മംഗളൂരുവിലാണ്. കേരളത്തിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ കൊവിഡ് ആണെന്ന വിവരം പോലും ജില്ല മെഡിക്കൽ ഓഫിസറുടെ കാര്യാലയത്തിൽ എത്തുന്നില്ല.

കാസർകോട് ജില്ലയിൽ 501പേരാണ് കൊവിഡ് ബാധിച്ച് ഇതിനകം മരിച്ചത്. 60 വയസ്സിനു മുകളിലുള്ളവരാണ് ഇതിൽ കൂടുതലും. രണ്ടാം തരംഗത്തിൻറെ ആരംഭ വേളയിൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം നേരിട്ടത് കാസർകോട് ജില്ലയിലായിരുന്നതിനാൽ ചികിത്സ സൗകര്യക്കുറവും നേരിട്ടു.