തിരുവനന്തപുരം:
കേരളത്തിലെ ഏക സൈനിക് സ്കൂളായ കഴക്കൂട്ടം സൈനിക് സ്കൂളിൽ പ്രവേശന പരീക്ഷ വിജയിച്ച പെൺകുട്ടികളുടെ ആദ്യ ബാച്ച് തുടങ്ങി. 1962ൽ സ്ഥാപിതമായതിനുശേഷം ആദ്യമായാണ് പെൺകുട്ടികൾക്ക് ഇവിടെ പഠനസൗകര്യമൊരുങ്ങുന്നത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്പെഷൽ അസംബ്ലിയിൽ ആദ്യ ബാച്ചിലെ കേരളത്തിൽ നിന്നുള്ള ഏഴ് പെൺകുട്ടികളെയും ബിഹാറിൽ നിന്നുള്ള രണ്ട് പെൺകുട്ടികളെയും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പെൺകുട്ടിയെയും സൈനിക് സ്കൂൾ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.
പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ കുട്ടികളെ അഭിസംബോധന ചെയ്തു. പെൺകുട്ടികളെ വരവേൽക്കുന്നതിനായി കഴിഞ്ഞ ഒരു വർഷമായി സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആരംഭിച്ചിരുന്നു.
പുതിയ കെട്ടിടത്തിൻെറയും ഡോർമിറ്ററിയുടെയും നിർമാണം ഈ അക്കാദമിക് വർഷത്തിനു മുമ്പുതന്നെ പൂർത്തിയാക്കാനായി. 2018-19 അക്കാദമിക് വർഷത്തിൽ മിസോറം സൈനിക് സ്കൂൾ സൊസൈറ്റിയാണ് പെൺകുട്ടികൾക്ക് ആദ്യമായി പ്രവേശനം അനുവദിച്ചത്. ഇത് വിജയകരമായ സാഹചര്യത്തിലാണ് കഴക്കൂട്ടത്തും പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചത്.