Sat. Apr 27th, 2024

തൃശൂർ:

വിവിധ കാരണങ്ങളാൽ ആധാർ എടുക്കാനാവാത്ത റേഷൻ ഗുണഭോക്താക്കൾക്ക് പ്രത്യേക പരിഗണന. റേഷൻ കാർഡിൽ ഇവരുടെ ആധാർ ബന്ധിപ്പിക്കണമെന്ന മാനദണ്ഡം സർക്കാർ ഒഴിവാക്കി. കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ, മനോവൈകല്യമുള്ളവർ, ബയോമെട്രിക് രേഖകൾ തെളിയാത്തവർ, ഓട്ടിസം ബാധിച്ചവർ, ഉൾവനങ്ങളിൽ താമസിക്കുന്നവർ അടക്കമുള്ളവർക്ക് ആനുകൂല്യം ലഭ്യമാവും.

ആധാർ എടുക്കാൻ സാധിക്കാത്തവർ അംഗങ്ങളായ റേഷൻ കാർഡിലെ ഇതര സേവനങ്ങൾക്ക് തടസ്സമുണ്ടാകുന്ന സാഹചര്യം ഇതോടെ ഇല്ലാതാവും. നിലവിൽ പേര് തിരുത്തലും വെട്ടലുമല്ലാതെ മറ്റു സേവനങ്ങളൊന്നും ലഭിക്കാത്ത സാഹചര്യമാണ്. ഇത് മറികടക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

സർക്കാർ അനുമതി പ്രകാരം നാഷനൽ ഇൻഫർമാറ്റിക്സ് സെൻറർ (എൻഐസി) ഇത്തരക്കാരുടെ ആധാർ ലിങ്ക് ചെയ്യുന്ന പ്രക്രിയക്കായി വെബ്സൈറ്റിൽ പ്രത്യേക മൊഡ്യൂൾ തയാറാക്കി. എന്നാൽ, ഈ നടപടിക്രമങ്ങൾ താലൂക്ക് സപ്ലൈ ഓഫിസർമാർക്ക് മാത്രമേ ചെയ്യാനവൂ. ആധാർ എടുക്കാനാവാത്തവരുടെ പ്രശ്നങ്ങൾ നേരിട്ട് പോയി പരിശോധിച്ച് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആധാർ ബന്ധിപ്പിക്കുന്നതിൽനിന്ന് ഒഴിവാക്കുക.

ഇത് കർശന പരിശോധനക്ക് വിധേയമായി മാത്രമേ അനുവദിക്കാവൂ എന്ന് നിർദേശമുണ്ട്. ഇക്കാര്യം പരിശോധിച്ച് റേഷനിങ് ഇൻസ്പെക്ടർമാർ, താലൂക്ക് സപ്ലൈ ഓഫിസർമാർ എന്നിവർ ചേർന്ന് നിശ്ചിത മാതൃകയിൽ തയാറാക്കുന്ന സാക്ഷ്യപത്രത്തിൽ ഒപ്പിട്ട് മൊഡ്യൂളിൽ അപ്ലോഡ് ചെയ്യണം. നിലവിൽ കേരളത്തിലെ റേഷൻ കാർഡ് അംഗങ്ങളിൽ 97 ശതമാനം പേരും ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.

ബാക്കി മൂന്നു ശതമാനം ആധാർ എടുക്കാൻ കഴിയാത്തവരാണെന്ന കണ്ടെത്തലാണ് വകുപ്പിനുള്ളത്. ഇവരുടെ ആധാർ ബന്ധിപ്പിക്കൽ ഒഴിവാക്കുന്നതോടെ വ്യാജ കാർഡുകൾ കണ്ടെത്താനുമാവും. കേരള പിറവി ദിനത്തിൽ സ്മാർട്ട് റേഷൻ കാർഡ് വരുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ റേഷൻ കാർഡ് അംഗങ്ങളുടെ ആധാർ ബന്ധിപ്പിക്കൽ 100 ശതമാനവുമാവും.