Sun. Feb 23rd, 2025
കടുത്തുരുത്തി:

പ്രതികൂല സാഹചര്യത്തിലും കല്ലറ കൃഷിഭവൻ 800 ടൺ നെൽവിത്ത് ഉൽപാദിപ്പിച്ച് സംസ്ഥാന സീഡ് അതോറിറ്റിക്കു കൈമാറി. ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം. സപ്ലൈകോ നൽകുന്ന വിലയെക്കാൾ കൂടിയ വിലയ്ക്കാണ് (34.48 രൂപ) സീഡ് അതോറിറ്റി നെല്ലു സംഭരിച്ചത്. ഇതിലൂടെ ഒരു ഏക്കറിന് 10,000 രൂപയുടെ ലാഭം കർഷകർക്കു ലഭിച്ചു. കല്ലറയിലെ 600 ഏക്കർ പാടശേഖരത്തിൽ 700 കർഷകരാണു കൃഷിയിറക്കിയത്.

കൂട്ടുവിത്ത് കലരാതെയും കളവിത്ത് ഇല്ലാതെയും പാടം നന്നായി ഒരുക്കിയാണ് വിത നടത്തിയത്. ഉമ നെൽവിത്താണു വിതച്ചത്. വിത്ത് ഉണക്കാൻ കളങ്ങളോ നെല്ലു സൂക്ഷിക്കാൻ ഗോഡൗണുകളോ ഇല്ലായിരുന്നു.

സ്കൂൾ കെട്ടിടങ്ങളിലും പള്ളി ഓഡിറ്റോറിയങ്ങളിലുമാണ് നെല്ലു സൂക്ഷിച്ചത്. റോഡുകളിലും പാടശേഖരങ്ങളുടെ പുറം ബണ്ടിലുമാണ് ഉണക്കാനിട്ടത്. കൊയ്ത്തിനു ശേഷം രണ്ടാഴ്ച ഇങ്ങനെ ഉണക്കാനിട്ടു. 3 തവണ പേറ്റി ഒഴുക്കി. തുടർന്ന് ആലപ്പുഴയിലെ സീഡ് ടെസ്റ്റിങ് ലാബിലേക്ക് അയച്ചു പരിശോധന നടത്തി.

” വിത്തുൽപാദന പരീക്ഷണം വിജയമായതിൽ അഭിമാനമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത 6 പാടങ്ങളിലെ കർഷകരാണ് ഇതു ചെയ്തത്. കൂടുതൽപേർ സീഡ് അതോറിറ്റി മാനദണ്ഡങ്ങൾ അനുസരിച്ചു കൃഷി ചെയ്യാൻ തയാറായിട്ടുണ്ട്.