Sat. Apr 27th, 2024
കാഞ്ഞങ്ങാട്:

എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവല്‍ പ്രശ്‌നങ്ങൾ, ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന വേദനകള്‍ എന്നിവയെല്ലാം തുറന്നുപറയാനുള്ള വേദിയായ സെല്‍യോഗങ്ങള്‍ കൂടിയിട്ട് പത്തുമാസം തികയുന്നു. സര്‍ക്കാറുമായി ബന്ധമുള്ള എല്ലാ യോഗങ്ങളും മറ്റും ഓണ്‍ലൈനായും അല്ലാതെയും നടക്കുമ്പോള്‍ സെല്‍ യോഗം മാത്രം നടക്കാതെ പത്താം മാസത്തിലേക്ക് കടക്കുകയാണ്​. ഉടൻ യോഗങ്ങൾ വിളിച്ചുകൂട്ടണമെന്നാണ്​ ദുരിതബാധിത കുടുംബങ്ങളുടെ ആവശ്യം.

നിരവധി തവണ സെല്‍യോഗവുമായി ബന്ധപ്പെട്ട് ഫോണിലൂടെയും മറ്റും ബന്ധപ്പെട്ടുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല. ഉദ്യോഗസ്ഥരുമായി ദുരിതബാധിതരുടെ കുടുംബങ്ങളും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രവർത്തകരും ബന്ധപ്പെടുമ്പോഴും, ഉടൻ യോഗം വിളിക്കുമെന്നല്ലാതെ മറ്റൊരു വ്യക്തമായ മറുപടി നൽകുന്നില്ല. പലപ്പോഴും അറിയില്ല എന്നുവരെ ഉത്തരം ലഭിച്ചിരുന്നതായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാക്കളായ മുനീസ അമ്പലത്തറയും അമ്പലത്തറ കുഞ്ഞികൃഷ്ണനും പറഞ്ഞു.

ദുരിതബാധിതരായ പലരും മാനസികമായി തളര്‍ന്ന നിലയിലാണ്. ഏറ്റവും അവസാനം സെല്‍യോഗം വിളിച്ചത് 2020 ഒക്‌ടോബര്‍ അവസാന വാരമായിരുന്നു. ഓണ്‍ലൈനിലൂടെയായിരുന്നു യോഗം.

വീട് നിര്‍മിക്കുന്നതിന് അനുവദിച്ച പട്ടയങ്ങള്‍ റദ്ദാക്കല്‍, ദുരിതബാധിതരുടെ ചികിത്സ കാര്യങ്ങൾ, എന്‍ഡോസള്‍ഫാന്‍ ലിസ്​റ്റ് കാറ്റഗറി ചെയ്യല്‍, മരുന്ന് ലഭ്യമാക്കല്‍, മെഡിക്കല്‍ പരിശോധന തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും യോഗത്തില്‍ ഉന്നയിക്കാനുള്ളതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാക്കള്‍ വ്യക്​തമാക്കി. ജില്ല കലക്ടറാണ് എൻഡോസൾഫാൻ സെൽ കൺവീനർ. സെല്ലിൻറെ ചെയർമാനെ ചൊല്ലി സർക്കാർ തലത്തിൽ തന്നെ അവ്യക്തത തുടരുകയാണ്.

കഴിഞ്ഞ പത്ത് വർഷമായി ജില്ലയുടെ ചുമതലയുണ്ടായിരുന്നത് മുൻമന്ത്രിമാരായ കെ പി മോഹനനും ഇ ചന്ദ്രശേഖരൻ എം എൽ എക്കുമായിരുന്നു.എന്നാൽ, ഇത്തവണ ജില്ല പഞ്ചായത്ത് പ്രസിഡൻറിന് ചെയർമാൻ ചുമതല കൊടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിക്കുന്നതിന് അനുവദിച്ച പട്ടയങ്ങള്‍ റദ്ദാക്കരുതെന്നും അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കണമെന്നും ദുരിതബാധിതരുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ തുടങ്ങിയതാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്​റ്റ് കാറ്റഗറി ചെയ്യാന്‍. ഒരുവര്‍ഷം കഴിഞ്ഞിട്ടും ലിസ്​റ്റ്​ കാറ്റഗറി ചെയ്തു കഴിഞ്ഞില്ലെന്ന് മാത്രമല്ല, ദുരിത ബാധിതരുടെ ലിസ്​റ്റ്​ വിവരങ്ങള്‍പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല.