Thu. Apr 25th, 2024
തിരുവനന്തപുരം:

അറബിക്കടലിൽ രൂപം കൊണ്ട ‘ടൗട്ടെ’ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ചു കേരള തീരത്തുനിന്നു വടക്കോട്ടു നീങ്ങിയെങ്കിലും സംസ്ഥാനത്ത് ഇന്നും അതിശക്തമായ കാറ്റും മഴയും കടലാക്രമണവും തുടരും. കണ്ണൂർ, കാസർ‌കോട്, കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളിൽ കാറ്റ് ആഞ്ഞടിക്കുമെന്നതിനാൽ അതീവ ജാഗ്രത വേണം. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും 19 വരെ ശക്തമായ മഴ തുടരും.

മഴക്കെടുതികളിൽ  ഇന്നലെ സംസ്ഥാനത്ത്  4 പേർ മരിച്ചു. പലയിടത്തും വീടുകളും കൃഷിയും നശിച്ചു.  തിരുവനന്തപുരത്ത് ശംഖുമുഖം എയർപോർട്ട് റോഡ് പൂർണമായി കടലെടുത്തു.

തൃശൂരിൽ ചാലക്കുടിപ്പുഴയുടെ തെക്കേക്കരയിൽ മുരിങ്ങൂർ ഭാഗത്തു പുഴയ്ക്കു കുറുകെയുള്ള റെയിൽവേ പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന്  4 മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിൽ മഴയെ തുടർന്ന് പല സർവീസുകളും വഴി തിരിച്ചു വിട്ടു.

തീരമേഖലയിൽ കടലാക്രമണം തുടരുകയാണ്. 71 ക്യാംപുകളിലായി 2,094 പേരെ മാറ്റിപ്പാർപ്പിച്ചു. മണിമലയാറിലും അച്ചൻകോവിലാറിലും ജലനിരപ്പ് ഉയർന്നതിനാൽ കേന്ദ്ര ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പ് നൽകി.

31നു കാലവർഷത്തിനു തുടക്കമാകുമെന്നു  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതു കണക്കിലെടുത്ത് പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് നിർദേശം ലഭിക്കുന്ന മുറയ്ക്ക് താമസം മാറാൻ സർക്കാർ ആവശ്യപ്പെട്ടു.  ചെറിയ അണക്കെട്ടുകൾക്കരികിൽ താമസിക്കുന്നവരും ജാഗ്രത തുടരണം.

കേരള തീരത്തു നിന്ന് കടലിൽ പോകുന്നതിനു നിരോധനം ഏർപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം.

By Divya