Fri. Apr 26th, 2024
ന്യൂഡൽഹി:

കൊവിഡ് രണ്ടാം തരംഗത്തിനിടെ 20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 62 കോടി വാക്സീൻ ഡോസ് വാങ്ങുന്നതിനും ആരോഗ്യ സംവിധാനം നവീകരിക്കുന്നതിനും ഇത് ഉപയോഗിക്കാമായിരുന്നുവെന്ന് അവർ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) യോഗത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനു പിന്നാലെ ട്വീറ്റ് ചെയ്ത പ്രിയങ്ക, 20,000 കോടി രൂപ 62 കോടി വാക്സീൻ ഡോസിനും 22 കോടി റെംഡിസിവറിനും 3 കോടി 10 ലീറ്റർ ഓക്സിജൻ സിലിണ്ടറിനും 12,000 കിടക്കകളുള്ള 13 എയിംസിനും തുല്യമാണെന്നു വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത ട്വീറ്റിലും പ്രിയങ്ക കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. ഓക്സിജൻ, വാക്സീന്‍, ആശുപത്രി കിടക്കകൾ, മരുന്ന് എന്നിവയുടെ അഭാവത്തിൽ രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുന്ന സമയത്ത് കോടിക്കണക്കിനു രൂപ ചെലവിട്ടു പ്രധാനമന്ത്രിക്കായി പുതിയ വീട് പണിയുന്നതിനു പകരം എല്ലാ വിഭവങ്ങളും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വിന്യസിച്ചാൽ നന്നായിരിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

എല്ലാവർക്കും സൗജന്യ വാക്സിനേഷൻ നൽകുന്നതിനു പകരം ‘മഹത്തായ പദ്ധതി’ (സെൻട്രൽ വിസ്ത) തുടരുന്നതിനെതിരെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും സിഡബ്ല്യുസി യോഗത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചു.

By Divya