Sat. Apr 27th, 2024
ന്യൂഡൽഹി:

നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും വാക്സിനേഷൻ കാര്യക്ഷമമായി മുന്നോട്ടുപോവുകയും ചെയ്താൽ കൊവിഡ് മൂന്നാം തരംഗത്തിന്റെ കാഠിന്യം കുറയ്ക്കാമെന്ന് വിദഗ്ധർ. ആദ്യ തരംഗത്തെക്കാൾ തീവ്രമായ രണ്ടാം തരംഗത്തിൽ ഇപ്പോൾ ദിനംപ്രതി രോഗികളുടെ എണ്ണം കൂടിവരികയാണ്. ഇതിനു കാരണം നിയന്ത്രണങ്ങളിൽ അയവുവരുത്തിയതും ജാഗ്രത കുറച്ചതുമാണെന്ന് വിലയിരുത്തപ്പെടുന്നു.

മൂന്നാം തരംഗം ആസന്നമാണെന്നും കടുത്ത ജാഗ്രത പാലിച്ചാൽ ആഘാതം കുറയ്ക്കാമെന്നും സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവൻ പറഞ്ഞു. ജനം ആർജിക്കുന്ന പ്രതിരോധശേഷിയും വാക്സിനേഷൻ യജ്ഞത്തിന്റെ വിജയവും കൂടിയായാൽ മൂന്നാം തരംഗം ആപത്കരമാവില്ല.

എന്നാൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടിയിരിക്കുന്നു. പരമാവധി പേർക്ക് എത്രയും വേഗം വാക്സീൻ നൽകുകയും വേണം ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രൽ ബയോളജി ഡയറക്ടർ ഡോ അനുരാഗ് അഗർവാൾ പറഞ്ഞു. വൈറസിനുണ്ടാകുന്ന രൂപഭേദം ശരിയായി പഠിച്ച് വേണ്ട മുൻകരുതൽ എടുക്കുകയും വേണം.

By Divya