കോഴിക്കോട്:
ശത്രുക്കളിൽനിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ് കുന്നംപറമ്പിൽ മാറരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്. യുഡിഎഫ് പ്രവർത്തകർ ഏറെ നിരാശരായിരിക്കുന്ന സന്ദർഭത്തിൽ ഫിറോസ് ചില മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകൾ ബാലിശവും ദൗർഭാഗ്യകരവുമാണ്.
യു ഡി എഫിൽ അനൈക്യം എന്ന് ഫിറോസ് പറഞ്ഞത് തീർത്തും തെറ്റാണ്. തവനൂരിലെ കോൺഗ്രസിൽ നിന്നും ഒരാൾ പോലും ആവശ്യപ്പെടാതെ യു ഡി എഫ് സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർത്ഥിയാണ് ഫിറോസ്. ചാരിറ്റി പ്രവർത്തകൻ എന്നതിൽ കവിഞ്ഞ് വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലാതിരുന്നിട്ടും അദ്ദേഹം തവനൂരിൽ വന്നിറങ്ങിയത് മുതൽ കോൺഗ്രസും ലീഗും പ്രവർത്തിച്ചു. ഫിറോസ് യഥാർത്ഥത്തെ ഉൾക്കൊള്ളാൻ പഠിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.