Sat. Apr 20th, 2024

മുംബെെ:

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അതുമായി ബന്ധപ്പെട്ട് വിവാദപരമായ  നിരവധി ട്വീറ്റുകള്‍ പങ്കുവെച്ചതിനാണ് നടപടി. അക്കൗണ്ട് എന്നന്നേക്കുമായാണ് സസ്പെന്‍ഡ് ചെയ്തത്. 

ബംഗാളിലെ തെരഞ്ഞെടുപ്പിന് ഫലത്തിന് പിന്നാലെ നിരവധി അക്രമങ്ങള്‍ ബംഗാളില്‍ നടന്നിരുന്നു. ഈ ആക്രമണത്തെക്കുറിച്ചുള്ള ട്വീറ്റാണ് നടപടിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ആവര്‍ത്തിച്ച് കങ്കണ ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

#Bengal Burning എന്ന ഹാഷ്ടാടിലായിരുന്നു കങ്കണയുടെ ട്വീറ്റ്. മമത ബാനര്‍ജിയെ അഴിച്ചുവിട്ട രാക്ഷസിയായി ഉപമിച്ചും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. 

ബംഗ്ലാദേശികളും റോഹിങ്ക്യകളുമാണ് മമതക്കു പിന്നിലെന്നും ബംഗാളിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമില്ലെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു.

‘മമതയുടെ ഏറ്റവും വലിയ ശക്തി ബംഗ്ലാദേശികളും റോഹിങ്ക്യകളുമാണ്. ഹിന്ദുക്കൾക്ക് അവിടെ ഭൂരിപക്ഷമില്ലെന്നാണ് തരംഗം കാണിക്കുന്നത്. ബംഗാളി മുസ്ലിംകൾ ഇന്ത്യയിലെ ഏറ്റവും ദരിദ്രരും അധിസ്ഥരുമാണെന്നതിനാൽ മറ്റൊരു കശ്മീർ രൂപപ്പെടുന്നത് നല്ല കാര്യമാണ്.’ – എന്നാണ് കങ്കണയുടെ ട്വീറ്റ്.

തന്‍റെ ഒരു അഭിപ്രായത്തില്‍ ട്വിറ്റര്‍ ചിന്തിക്കുന്നത് അവര്‍ ജനിച്ചുവീണത് അമേരിക്കകാരായാണ് എന്നാണ്.ഒരു വെളുത്ത വ്യക്തിക്ക് തവിട്ടുനിറമുള്ള ഒരാളെ അടിമകളാക്കാൻ അർഹതയുണ്ടെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഞങ്ങള്‍ എന്താണ് ചിന്തിക്കേണ്ടതെന്ന് തീരുമാനിക്കുന്നതും എന്ത് പറയണമെന്നും തീരുമാനിക്കുന്നതും ട്വിറ്ററാണ് എന്ന് അവര്‍ പറയാന്‍ ആഗ്രഹിക്കുന്നു. ട്വിറ്ററല്ല തനിക്ക് ഒരുപാട് പ്ലാറ്റ്ഫോമുകളുണ്ട്. എന്‍റെ കല സിനിമ താന്‍ തന്‍റെ ശബ്ദം ഉയര്‍ത്താന്‍ ഉപയോഗിക്കുമെന്ന് കങ്കണ പറഞ്ഞു.

പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ ശക്തമായ പ്രചരണത്തെ മറികടന്നാണ് മൂന്നാം തവണയും മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. വോട്ടെടുപ്പ് നടന്ന 294 സീറ്റിൽ 211 ൽ തൃണമൂൽ മുൻപിലെത്തി. ബിജെപി 79 സീറ്റിൽ ഒതുങ്ങി. 

https://www.youtube.com/watch?v=DOZ1htC7pIo

 

 

By Binsha Das

Digital Journalist at Woke Malayalam