Sat. Aug 16th, 2025 11:30:06 PM

കൊച്ചി:

പമ്പാ മണല്‍ക്കടത്തിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി അന്വേഷണം സ്‌റ്റേ ചെയ്തിരിക്കുന്നത്.

പമ്പ മണൽക്കടത്ത് അഴിമതി ആരോപണം ഉയർത്തിയ പ്രതിപക്ഷ നേതാവ് തന്നെയാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ  എതിര്‍കക്ഷിയാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് വിജിലന്‍സ് അന്വേഷണം തല്‍ക്കാലത്തേക്ക് ഹൈക്കോടതി തടയുകയായിരുന്നു. രണ്ട് മാസത്തിന് ശേഷം ഇക്കാര്യത്തില്‍ വിശദമായ വാദം കേട്ടതിന് ശേഷം ഹൈക്കോടതി അന്തിമ തീരുമാനത്തിലേക്ക് എത്തും.

By Arya MR