Sat. Apr 20th, 2024

കൊച്ചി:

തിരുവനന്തപുരം  വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിൽ നിന്ന് ശേഖരിച്ച മൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കളളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത് തുടങ്ങിയവ‍ർ നൽകിയ മൊഴിയും ജലീലിന്‍റെ മൊഴിയും ഒത്തുനോക്കിയാണ് പരിശോധന.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള മറ്റ് പ്രതികൾ നയതന്ത്ര പാഴ്‌സലിൽ മതഗ്രന്ഥങ്ങൾ എത്തിയതിനെ പറ്റി നൽകിയ മൊഴിയും ഇഡി പരിശോധിക്കും. കൂടാതെ സി ആപ്റ്റിലെ ഉദ്യോഗസ്ഥരെ അടക്കം സംഭവത്തിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്‌ന സുരേഷുമായി ഔദ്യോഗിക ഫോൺ വിളികൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ജലീൽ ഇ ഡിയോട് വെളിപ്പെടുത്തിയത്. കോൺസുൽ ജനറലുമായി ജലീലിന്റെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു. മതഗ്രന്ഥം എത്തിച്ചത് സംബന്ധിച്ച കാര്യങ്ങളും ചോദ്യങ്ങളായി. ജലീലിന്റെ ആസ്തികളും ബാധ്യതകൾ സംബന്ധിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞു.

അതേസമയം, ഇഡിക്ക് പിന്നാലെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി  ജലീലിനെ ചോദ്യംചെയ്യും. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴിയെടുക്കുക. ഇതിന് ഉടൻ നോട്ടീസ് നൽകും.

By Arya MR