ജനീവ:
കൊവിഡ് ബാധിതര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയെന്ന നിലപാടിൽ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. മാസ്ക് ധരിക്കുന്നത് വഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന കൊവിഡ് വ്യാപനം തടയാന്‍ സാധിക്കുമെന്നതിന് തെളിവ് ലഭിച്ചതായി ഡബ്ലുഎച്ച്ഒ വ്യക്തമാക്കി. ലോകത്താകെ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും അറിയിച്ചു. അമേരിക്ക, കാനഡ, ലണ്ടന്‍, ചൈന എന്നിവിടങ്ങളിലായുള്ള 12 സർവ്വകലാശാലകൾ ചേർന്ന് പ്രസിദ്ധീകരിച്ച ‘ദ ലാന്‍സെറ്റ്’ എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് മാസ്ക് ധരിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.