Fri. Apr 19th, 2024
തിരുവനന്തപുരം:

പ്രളയ ദുരിതത്തിൽ പൊരുതുന്ന പാവങ്ങൾക്ക് ഇതുവരെ റേഷൻ വിതരണം നടത്താതെ സർക്കാർ. പ്രളയം ബാധിച്ച മേഖലകളുടെ കണക്കെടുക്കാനുണ്ടായ കാലതാമസമാണ് റേഷൻ വിതരണത്തെ വൈകിക്കുന്നെതെന്നാണ് സർക്കാർ ന്യായികരണം.

നേരത്തെ മന്ത്രിസഭയിൽ, പ്രളയബാധിത മേഖലകളിൽ രണ്ടാഴ്ചത്തേയ്ക്കുള്ള സൗജന്യറേഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, തീരുമാനമുണ്ടായ് പത്ത് ദിവസം കഴിഞ്ഞിട്ടും, ഒരിടത്തുപ്പോലും ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ല. ദിനംതോറും, അരി ചോദിച്ച് ജനങ്ങൾ റേഷൻ കടകളിൽ എത്തുന്നുണ്ടെങ്കിലും, സർക്കാർ ഉത്തരവ് കിട്ടാത്തതിനാൽ വിതരണം തുടങ്ങാനാവാതെ റേഷൻകട വ്യാപാരികളും നിസ്സഹായാവസ്ഥയിലാണ്.

അതേസമയം, സർക്കാർ വാദങ്ങളെ പൊളിക്കുന്ന തരത്തിലാണ്, ജില്ലാ കളക്ടറേറ്റുകളിൽ നിന്നും ലഭിക്കുന്ന വിവരം; പ്രളയ ബാധിത മേഖലകൾ ഏതൊക്കെയെന്ന് ജില്ലാ കളക്ടർ സർക്കാരിന് കണക്ക് നൽകിയിട്ടുണ്ട്, എന്നാൽ, ഇത് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവാണു ഇതുവരെ ലഭിക്കാത്തത്, ജില്ലാ കളക്ടറേറ്റുകൾ വ്യക്തമാക്കുന്നു. അറിയിപ്പ് കിട്ടാത്തതിനാലാണ്, അതത് പ്രദേശങ്ങളിലെ വ്യാപാരികൾക്ക് അനുമതി കൊടുക്കാനാവാത്തതെന്ന് സപ്ലെ ഓഫീസ് അധികൃതരും അറിയിച്ചു.

നിലവിൽ, സൗജന്യ അരി ഈ മാസം തന്നെ നൽകുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അറിയിച്ചതായാണ് റിപോർട്ടുകൾ. മൂന്ന് മാസത്തേക്ക്, അഞ്ച് കിലോ അരി വീതം പ്രളയമേഖലകളിൽ നൽകുന്നത് സംബന്ധിച്ച ആലോചന പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *