Sat. Apr 20th, 2024
ആസാം:

 

ആസ്സാമിലെ ധേമാജി സ്കൂളിൽ 2004 ൽ ഉണ്ടായ സ്ഫോടനത്തിന്റെ കേസിൽ, കോടതി, വിധി പുറപ്പെടുവിച്ചു. ധേമാജിയിലെ ജില്ലാസെഷൻസ് കോടതിയാണ് വ്യാഴാഴ്ച വിധി പുറപ്പെടുവിച്ചത്. ആറുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നാലുപേർക്ക് ജീവപര്യന്തവും, രണ്ടു പേർക്ക് നാലു വർഷത്തെ കഠിന തടവും വിധിച്ചതായി നോർത്ത് ഈസ്റ്റ് നൌ റിപ്പോർട്ടു ചെയ്തു. ഈ കേസിൽ പങ്കുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ എട്ടുപേരെ വിട്ടയച്ചു.

ജതിൻ ധുവോരി, ലീല ഖാൻ, ദീപാഞ്ജലി ഗോഹെയ്ൻ, മുഹി ഹാൻഡിക്ക് എന്നിവർക്ക് ജീവപര്യന്തവും, പിഴയായി 10000 രൂപയും, പ്രശാന്ത ഭൂയാൻ, ഹോമെൻ ഗൊഗോയ് എന്നിവർക്ക് നാലുവർഷം കഠിനതടവും, പിഴയായി 5000 രൂപയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

സംഭവം നടന്ന് 15 വർഷങ്ങൾക്കുശേഷമാണ് വിധി വരുന്നത്.

10 കുട്ടികളും, 3 സ്ത്രീകളുമടക്കം 13 പേരാണ് അന്ന് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 40 ൽ അധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ധേമാജി കോളേജിന്റെ കളിസ്ഥലത്ത്, 2004 ആഗസ്റ്റ് 15 ന് രാവിലെ 9.30 ന്, സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെയാണ് സംഭവം നടന്നത്.

നിരോധിതസംഘടനയായ യുനൈറ്റഡ് ലിബറേഷൻ ഫ്രന്റ് ഓഫ് ആസാം – ഇൻഡിപെൻഡന്റ് (United Liberation Front of Asom– Independent (ULFA)) ആണ് സ്ഫോടനത്തിനു പിന്നിലെന്നു കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *