Fri. Mar 29th, 2024
ന്യൂയോര്‍ക്ക്:

അമേരിക്കയില്‍ പൊലീസ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ പ്രതിമയ്ക്ക് നേരെ വെളുത്ത മേധാവിത്വവാദികളുടെ ആക്രമണം.
ഫ്‌ളോയിഡിന്റെ പ്രതിമയിലേക്ക് കറുത്ത പെയിന്റ് ഒഴിച്ചായിരുന്നു ആക്രമണം. വെളുത്ത വലതുപക്ഷ വിദ്വേഷ ഗ്രൂപ്പായി കണക്കാക്കപ്പെടുന്ന ഈ സംഘം പീഠത്തില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് ‘പാട്രിയറ്റ്‌സ് ഫ്രണ്ട് യുഎസ്’ എന്നും എഴുതിയിട്ടുണ്ട്

അമേരിക്കന്‍ നഗരമായ മിനപോളിസില്‍ വെച്ച് 2020 മെയ് 25നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്‌ളോയിഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

ഇതിന് പിന്നാലെ അമേരിക്കയില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് ഡെറക് ചൗവിനെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. ടൗ താവോ, ജെ അലക്സാണ്ടര്‍ കുവെങ്, തോമസ് കെ ലെയ്ന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ഫ്‌ളോയിഡിനെ അറസ്റ്റ് ചെയ്തത്.

By Divya