Thu. Apr 25th, 2024
ലക്ഷദ്വീപ്:

ലക്ഷദ്വീപിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റിയറിങ് കമ്മറ്റി രൂപികരിക്കാന്‍ തീരുമാനം. ലക്ഷദ്വീപിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ നിയമപരമായി നേരിടുമെന്ന് സര്‍വകക്ഷി യോഗം തീരുമാനിച്ചു.

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഐക്യത്തോടെ മുന്നോട്ട് പോകാനാണ് സര്‍വകക്ഷി യോഗത്തിലെ തീരുമാനം. പ്രാദേശിക രാഷ്ട്രീയ അഭിപ്രായ വത്യാസങ്ങള്‍ മാറ്റിവച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ദ്വീപിലെ അഡ്മിനിസ്ട്രേറ്റരുതടെ നയങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത്.

സ്റ്റിയറിങ് കമ്മറ്റി രൂപികരിച്ച് ലീഗല്‍ സെല്‍ തയ്യാറാക്കാനാണ് തീരുമാനം. സ്റ്റിയറിങ്ങ് കമ്മറ്റിയിലെ അംഗങ്ങളെ നിര്‍ദ്ദേശിക്കാന്‍ രാഷട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെടും. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലക്ഷദ്വീപ് കലക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് സര്‍വകക്ഷിയോഗം ആരോപിച്ചു.

ലക്ഷദ്വീപില്‍ നടക്കുന്ന ജനവിരുദ്ധ നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണാന്നും തീരുമാനമുണ്ട്.

By Divya