Fri. Mar 29th, 2024
ന്യൂഡൽഹി:

ആധുനിക ചികിത്സാ രീതിയെയും  ഡോക്ടര്‍മാരെയും അപമാനിച്ച് യോഗ ഗുരു ബാബരാംദേവ് നടത്തിയ പ്രസ്താവന അദ്ദേഹം പിന്‍വലിച്ചു. ഐഎംഎയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അദ്ദേഹത്തോട് പ്രസ്താവന പിന്‍വലിക്കാന്‍ കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം പ്രസ്താവന പിന്‍വലിച്ചതായി ട്വീറ്റ് ചെയ്തത്. ഡോ ഹര്‍ഷ് വര്‍ധന്റെ കത്ത് ലഭിച്ചു.

ഞാന്‍ എന്റെ പ്രസ്താവന പിന്‍വലിക്കുന്നു. പ്രത്യേക സന്ദര്‍ഭത്തിലുണ്ടായ പ്രസ്താവനയെ തുടര്‍ന്നുണ്ടായ എല്ലാ വിവാദങ്ങളും അവസാനിക്കുമെന്ന് കരുതുന്നു-ബാബാ രാംദേവ് ട്വീറ്റ് ചെയ്തു.

എന്നാല്‍ തൊട്ടുപിന്നാലെ അദ്ദേഹം മറ്റൊരാളുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു. ”യോഗയും ആയുര്‍വേദയവും സമ്പൂര്‍ണ ആരോഗ്യം പ്രാദാനം ചെയ്യുന്നു. ആധുനിക മെഡിക്കല്‍ സയന്‍സിന് പരിമിതികളുണ്ട്.  രോഗലക്ഷണത്തിനുള്ള ചികിത്സ മാത്രമാണ് ആധുനിക മെഡിക്കല്‍ സയന്‍സ് നല്‍കുന്നത്. യോഗയും ആയുര്‍വേദവും സിസ്റ്റമാറ്റിക് പരിചരണം നല്‍കുന്നു”- എന്ന ട്വീറ്റാണ് അദ്ദേഹം റീ ട്വീറ്റ് ചെയ്തത്.

അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന. ബാബാ രാംദേവിന്റെ പ്രസ്താവനക്കെതിരെയ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ ശക്തമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിശദീകരണവുമായി രാംദേവ് രംഗത്തെത്തി.

സംഭവം വിവാദമായതോടെ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ബാബാ രാംദേവിന് കത്തെഴുതി. കൊവിഡ് 19നെതിരെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ അവിശ്വസനീയ രീതിയിലാണ് പൊരുതുന്നത്.

അതുകൊണ്ടുതന്ന ബാബാ രാംദേവിന്റെ പ്രസ്താവന രാജ്യത്തെ വേദനിപ്പിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ അവഹേളിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. താങ്കള്‍ നടത്തിയ വിശദീകരണം തൃപ്തികരമല്ല. അതുകൊണ്ട് തന്നെ പ്രസ്താവന പിന്‍വലിക്കണം മന്ത്രി കത്തില്‍ പറഞ്ഞു.

By Divya