Wed. May 8th, 2024
ന്യൂഡൽഹി:

കൊവിഡ് മഹാമാരിക്കാലത്ത് കുംഭമേളയും ചാർധാം യാത്രയും നടത്താൻ അനുമതി നൽകിയ ഉത്തരാഖണ്ഡ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉത്തരാഖണ്ഡ് സർക്കാർ കൊവിഡ് ചട്ടങ്ങളെക്കുറിച്ച് ഒരു ബോധവുമില്ലാത്തതുപോലെയാണ് പെരുമാറിയതെന്ന് ഹൈക്കോടതി വിമർശിച്ചു.

എല്ലാറ്റിനും അനുമതി നൽകിയിട്ട് ഒടുവിൽ ഇപ്പോഴെന്ത് സംഭവിച്ചുവെന്ന് പോയി നോക്കാനും ഹൈക്കോടതി സർക്കാരിനോട് പറയുന്നു. ഒരു കോടിയോളം പേരാണ്, ആഴ്ചകളുടെ ഇടവേളയിൽ കുംഭമേള നടക്കുന്ന ഇടങ്ങളിൽ വന്ന് പോയത്.

ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ, ജസ്റ്റിസ് അലോക് വർമ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ബദ്രീനാഥിലെയും കേദാർനാഥിലെയും പൂജാരികൾ സാമാന്യം പാലിക്കേണ്ട സാമൂഹിക അകലം പോലും പാലിക്കാതെയാണ് നിന്നിരുന്നതെന്ന് കോടതി വിമർശിക്കുന്നു.

ക്ഷേത്രങ്ങളിലും ആഘോഷങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന ചട്ടം കർശനമായി നടപ്പാക്കാഞ്ഞത് സംസ്ഥാനസർക്കാരിന്‍റെ വീഴ്ച തന്നെയാണെന്ന് കോടതി വിലയിരുത്തി.

By Divya