Wed. Aug 13th, 2025 12:51:57 PM
ഗാസ സിറ്റി:

11 ദിവസം നീണ്ട സംഘർഷത്തിനു വിരാമമിട്ട് ഗാസയിൽ വെടിനിർത്താൻ ഇസ്രയേലും പലസ്തീനും തീരുമാനിച്ചു. ഈജിപ്തിന്റെയും ഖത്തറിന്റെയും  നേതൃത്വത്തിൽ‍ നടന്ന മധ്യസ്ഥ ചർച്ചകളിലാണ് നിർണായക തീരുമാനമുണ്ടായത്. വെടിനിർത്തൽ ഇന്നു നിലവിൽ വരും.

സുരക്ഷ സംബന്ധിച്ച ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ തീരുമാനം അംഗീകരിച്ചു.രക്ത രൂക്ഷമായ സംഘർഷത്തിൽ ഗാസയിൽ മാത്രം 232  പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ പന്ത്രണ്ടും.

ഇസ്രയേൽ സൈനിക സന്നാഹത്തിൽ കാര്യമായ ഇളവുവരുത്തുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. വൈകാതെ സമാധാനത്തിലേക്കുള്ള പ്രഖ്യാപനവുമുണ്ടായി. സംഘർഷത്തിന്റെ 11–ാം ദിവസമായ ഇന്നലെ ഗാസ മുനമ്പിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒരു പലസ്തീൻ പൗരൻ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ഇസ്രയേലിലേക്കുള്ള ഹമാസിന്റെ റോക്കറ്റാക്രമണവും തുടർന്നു.

തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പട്ടണത്തിലും ദേറൽ ബലാ പട്ടണത്തിലുമാണ് ഇന്നലെ പുലരും മുൻപേ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. 5 വീടുകളെങ്കിലും തകർന്നു. ഗാസാ സിറ്റിയിലെ ഒരു വാണിജ്യകേന്ദ്രത്തിലും ശക്തമായ മിസൈലാക്രമണമുണ്ടായി.

സംഘർഷത്തിൽ ഇതുവരെ 1710 പേർക്കു പരുക്കേറ്റു. 58,000 പലസ്തീൻകാർ പലായനം ചെയ്തു. ഗാസയിലെ 50 ൽ ഏറെ സ്കൂളുകൾക്കും നാശമുണ്ടായി. റോക്കറ്റാക്രമണങ്ങളിൽ ഇസ്രയേലിൽ ഒരു കുട്ടിയടക്കം 12 പേർ കൊല്ലപ്പെട്ടു.

By Divya