Tue. Sep 17th, 2024
ലഖ്നൗ:

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനമുയർത്തി ബിജെപി എംഎൽഎ രംഗത്ത്. കൊവിഡിനെ നേരിടുന്നതിൽ യോഗി സർക്കാർ പരാജയമാണെന്നും ഇതിനെക്കുറിച്ച് കൂടുതൽ പറഞ്ഞാൽ രാജ്യദ്രോഹം ചുമത്തിയേക്കാമെന്നും സീതാപൂർ എംഎൽഎ രാകേഷ് റാത്തോഡ് പ്രതികരിച്ചു.

ഇതിന്‍റെ വിഡിയോ വൈറലായതോടെ വിശദീകരണവുമായി രാകേഷ് എത്തി. ”സീതാപൂർ ജില്ലയിലെ ജമയ്യത്പൂരിൽ ഞാനൊരു ട്രോമ സെന്‍റർ ആവശ്യപ്പെട്ടിരുന്നു. അതിനായി ഒരു ബിൽഡിങ് അനുവദിച്ചെങ്കിലും ട്രോമ സെൻർ ആരംഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഞാൻ യോഗിക്ക് കത്തെഴുതിയിരുന്നു. ഇങ്ങനെയാണെങ്കിൽ എങ്ങനെയാണ് ജനങ്ങൾക്ക് ഈ ദുരിതത്തിനിടയിൽ ചികിത്സ ലഭിക്കുക”.

തന്‍റെ മണ്ഡലത്തിലേക്ക് ആരോഗ്യ സാമഗ്രികളും ചികിത്സ സൗകര്യവും ആവശ്യപ്പെട്ട് നിരവധി തവണ കത്തെഴുതിയെങ്കിലും അനുകൂല സമീപനം ഉണ്ടാകാത്തതിനാലാണ് രാകേഷ് പരസ്യ വിമർശനം നടത്തിയത്. 2017ലെ നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് രാകേഷ് ബിഎസ്പി വിട്ട് ബിജെപിയിലെത്തിയത്.

വിമർശകൾക്കെതിരെ യോഗി സർക്കാർ പ്രയോഗിക്കുന്ന രാജ്യദ്രോഹക്കുറ്റത്തിനെയും എംഎൽഎ പരാമർശിച്ചത് ബിജെപിക്ക് തലവേദനയാകുന്നുണ്ട്.

By Divya