Fri. Apr 26th, 2024
കൊൽക്കത്ത:

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഇന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചായായി മൂന്നാം തവണയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍വിജയം സ്വന്തമാക്കിയിരുന്നു. രാജ്ഭവനില്‍ 10:45 നാണ് സത്യപ്രതിജ്ഞ.

ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മമത ബാനര്‍ജിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മമത മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരോക്കെ എന്നകാര്യത്തില്‍ ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ മാത്രമേ നടക്കൂ എന്നാണ് വിവരം.

34 വര്‍ഷം ഭരിച്ച സിപിഐഎം സര്‍ക്കാരിനെ താഴെയിറക്കിയ ശേഷം 2011ലാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യമായി ബംഗാളില്‍ അധികാരമേല്‍ക്കുന്നത്. 2016ല്‍ ഭരണം നിലനിറുത്തിയ മമത ഇക്കുറി ബിജെപിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഹാട്രിക് തികയ്ക്കുകയായിരുന്നു. പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയെങ്കിലും നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനാല്‍ മമതയ്ക്ക് ആറ് മാസത്തിനുള്ളില്‍ വീണ്ടും ജനവിധി തേടണം.

അതേസമയം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് ഉണ്ടായ അക്രമങ്ങള്‍ കൂടുതല്‍ വ്യാപിക്കുകയാണ്. അക്രമത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ദേശവ്യപക ധര്‍ണയ്ക്ക് ആഹ്വാനം ചെയ്തു. ഗവര്‍ണര്‍ ജഗദീപ് ധന്‍കറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയെ കുറിച്ച് ടെലിഫോണില്‍ സംസാരിച്ചു.

By Divya