Fri. Apr 26th, 2024
ലഖ്‌നൗ:

യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. അയോധ്യയില്‍ 40 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ വെറും ആറ് സീറ്റുകളില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. അതേസമയം, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി മികച്ച വിജയമാണ് കാഴ്ചവെച്ചത്.

24 സീറ്റുകളാണ് സമാജ് വാദി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. മായാവതിയുടെ ബഹുജന്‍ പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മധുരയിലെ 33 സീറ്റുകളില്‍ എട്ട് സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഗൊരഖ്പൂരില്‍ ബിജെപിക്കും സമാജ്‌വാദി പാര്‍ട്ടിക്കും 20 സീറ്റുകള്‍ വീതം ലഭിച്ചു. സ്വതന്ത്രര്‍ 23 സീറ്റുകളിലും വിജയിച്ചു. കോണ്‍ഗ്രസിനും ആംആദ്മിക്കും ഒരു സീറ്റും ബിപിക്ക് രണ്ട് സീറ്റുകളും ലഭിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് പാര്‍ട്ടി ചിഹ്നത്തിലല്ല നടന്നതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി പിന്തുണ ഉണ്ടായിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു യുപിയില്‍ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ 500 ല്‍ അധികം അധ്യാപകരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

വോട്ടെണ്ണല്‍ നീട്ടണമെന്നാവശ്യപ്പെട്ട് അധ്യപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മരിച്ച അധ്യാപകരുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 50 ലക്ഷം രൂപ സഹായം നല്‍കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോട് ആവശ്യപ്പെട്ടിരുന്നു.

By Divya