ന്യൂഡൽഹി:
കേന്ദ്ര-സംസ്ഥാന സർക്കാറിൽ നിന്ന് സഹായം ലഭിക്കാതെ വന്നതോടെ സ്വന്തമായി ഓക്സിജൻ ഉൽപാദിപ്പിച്ച് ഡൽഹിയിലെ ആശുപത്രികൾ. സ്വന്തമായുള്ള ഓക്സിജൻ പ്ലാൻറുകളിലൂടേയും ജനറേറ്ററുകളിലൂടെയും ക്ഷാമം മറികടക്കാനാണ് ശ്രമം. ബിഎൽകെ, മാക്സ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ ഫ്രാൻസിൽ നിന്ന് ഓക്സിജൻ ജനറേറ്റർ സിസ്റ്റവും സിലിണ്ടറുകൾ നിറക്കാനുള്ള ഉപകരണവും വാങ്ങി സ്വന്തംനിലക്ക് ഓക്സിജൻ കണ്ടെത്താൻ തുടങ്ങി.
ആശുപത്രിയിലേക്ക് വേണ്ട ഓക്സിജന്റെ 15 ശതമാനം ഇത്തരത്തിൽ നൽകാനാവുമെന്നാണ് കണക്കാക്കുന്നത്.
ഓക്സിജന്റെ ആവശ്യകതയും വിതരണവും തമ്മിൽ വലിയ അന്തരമുണ്ട്. ഇത് ഡോക്ടർമാരെ ഉൾപ്പടെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.
ഇത് പരിഹരിക്കുക ലക്ഷ്യമിട്ടാണ് ഫ്രാൻസിൽ നിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് ഓക്സിജൻ ഉൽപാദനം തുടങ്ങിയതെന്ന് മാക്സ് ആശുപത്രിയുടെ സീനിയർ വൈസ് പ്രസിഡൻറ് ഡോ സഞ്ജയ് മേത്ത പറഞ്ഞു. ഇതിന് പുറമേ നാരായണ ഹെൽത്ത് കെയർ ഹോസ്പിറ്റലും ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി കോൺസെൻട്രേറ്റർ സ്ഥാപിച്ചിട്ടുണ്ട്.