Fri. Apr 26th, 2024
തമിഴ്നാട്:

വാദപ്രചാരണങ്ങള്‍ കൊണ്ടും ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ടും പ്രക്ഷുബ്ദമായ നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും തമിഴ്നാട്ടില്‍ ഒരു സീറ്റുപോലും നേടാനാവാതെ ദിനകരന്‍. ഡിഎംകെയും എഐഎഡിഎംകെയും വെല്ലുവിളിച്ച് ആരംഭിച്ച അമ്മാ മക്കള്‍ മുന്നേട്ര കഴകം(എഎംഎംകെ) നിയമസഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു.

പാര്‍ട്ടി സ്ഥാപകനായ ടിടിവി ദിനകരന്‍ കോവില്‍പ്പെട്ടി നിയോജക മണ്ഡലത്തില്‍ പരാജയപ്പെടുകയും ചെയ്തു. ടിടിവി ദിനകരന്‍റെ രാഷ്ട്രീയ പ്രതീക്ഷകള്‍ക്ക് കാര്യമായി മങ്ങലേല്‍പ്പിച്ചാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് ഫലമെത്തിയത്. എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ടിടിവി ദിനകരന്‍ 2018ല്‍ പാര്‍ട്ടി സ്ഥാപിക്കുന്നത്.

മുന്‍ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാതിരുന്ന ബിജെപി നാലുസീറ്റുകള്‍ തമിഴ്നാട്ടില്‍ നേടുമ്പോഴാണ് ടിടിവി ദിനകരന്‍റെ ദയനീയ പരാജയം. 2001ന് ശേഷമുള്ള ബിജെപിയുടെ തമിഴ്നാട്ടിലെ ഏറ്റവും മികച്ച പ്രകടനമായാണ് ഇത് വിലയിരുത്തുന്നത്.കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് വനതി ശ്രീനിവാസനും തിരുനെല്‍വേലിയില്‍ നൈനാര്‍ നാഗേന്ദ്രനും അടക്കം ബിജെപിക്കായി വിജയം നേടി. ബിജെപിയുമായി തേര്‍ന്ന് പ്രവര്‍ത്തിച്ച എഐഎഡിഎംകെ തിരഞ്ഞെടുപ്പില്‍ ദയനീയമായാണ് തിരിച്ചടി നേരിട്ടത്.

By Divya