Fri. Apr 26th, 2024
ആലപ്പുഴ:

 
പ്രതിപക്ഷ നേതാവിന് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ക്യാഷ് ബാലൻസ് 5000 കോടി രൂപയുണ്ടെന്നും പ്രതിശീർഷ കടം എഴുപത്തിനാലായിരം ഉണ്ടെങ്കിലും 2.21 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഐസക്ക് പറയുന്നു. യുഡിഎഫ് കാലത്തെ പോലെ പെൻഷൻ കുടിശ്ശിക ഇല്ലെന്നും എല്ലാം നൽകിയ ശേഷവും നീക്കിയിരുപ്പ് ഉണ്ടെന്നുമാണ് ധനമന്ത്രിയുടെ അവകാശവാദം.

മറവി രോഗം പ്രതിപക്ഷ നേതാവിന് ആണ്, അവര് ഭരിച്ച കാലം മറന്നു, നിലവിലെ ആരോപണം ബാലിശമാണ്. ഐസക്ക് പറയുന്നു. പ്രതിശീർഷ വരുമാനം കഴിഞ്ഞ സർക്കാരിനെക്കാൾ കൂടിയെന്നും സാമ്പത്തിക വളർച്ച കൂടിയെന്നും ഐസക്ക് അവകാശപ്പെട്ടു. പ്രധാനമന്ത്രി മോദി കേരത്തിൽ വന്ന് പറഞ്ഞതെല്ലാം വർഗീയതയാണെന്നും അത് ഇവിടെ വിലപ്പപോകില്ലെന്നും പറഞ്ഞ ഐസക്ക് പക്ഷേ ശരണം വിളി വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനെ ചോദ്യം ചെയ്യാനില്ലെന്നും നിലപാടെടുത്തു.

സംസ്ഥാ‌നത്തെ കടക്കെണിയിൽ ആക്കിയ മന്ത്രിയാണ് ഐസക്കെന്നും കടം വാങ്ങിയ പണം മിച്ചമാണെന്ന് പറയാനുള്ള വൈഭവം ഐസക്കിനേയുള്ളൂവെന്നും രാവിലെ പ്രതിപക്ഷ നേതാവ് പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു ഐസക്കിന്റെ വാർത്താസമ്മേളനം. കേരളത്തെ തകർത്ത് തരിപ്പണം ആക്കിയത് കൊണ്ടാവാം പിണറായി ഇത്തവണ തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.