Fri. Apr 19th, 2024
തൃശൂർ:

പബ്ലിക് സര്‍വീസ് കമ്മീഷനെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കിയ പിണറായി സര്‍ക്കാര്‍ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തു കളഞ്ഞുവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. തൃശൂര്‍ കോടാലിയില്‍ പുതുക്കാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എ നാഗേഷിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അയ്യപ്പ ഭക്തരെ വേട്ടയാടിയ സര്‍ക്കാരിന് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളും ദൈവങ്ങളും ഒരുപോലെ കൈവിടുമെന്നും മന്ത്രി പറഞ്ഞു. ഇടതു സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യ ബന്ധനത്തില്‍ അഴിമതി നടത്തിയപ്പോള്‍ കോണ്‍ഗ്രസ് ആകട്ടെ കടലില്‍ ചാടി മുങ്ങിത്തപ്പുകയായിരുന്നുവെന്ന് രാഹുലിനെ സ്മൃതി ഇറാനി പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ കള്ളക്കടത്തിന്റെ കേന്ദ്രമായി മാറിയിട്ടും തനിക്കൊന്നുമറിയില്ല എന്നു പറയുന്ന മുഖ്യമന്ത്രി എങ്ങനെയാണ് ഒരു സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടു പോവുകയെന്നും സ്മൃതി ഇറാനി ചോദിച്ചു. കൊവിഡ് കാലത്ത് കേന്ദ്രം നല്‍കിയ അരി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാതെ പൂഴ്ത്തി വെച്ചത് അങ്ങേയറ്റം ലജ്ജാകരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

By Divya