Thu. May 2nd, 2024

ശ്രീനഗർ:

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ നടപടി ജമ്മു കശ്മീര്‍ ജനത അംഗീകരിച്ചുവെന്ന ബിജെപിയുടെ അവകാശവാദം അസംബന്ധമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. കശ്മീര്‍ ജനതയെ രണ്ടാം തരം പൗരന്മാരായ അടിമകളായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങള്‍ ചൈനീസ് ഭരണം ആഗ്രഹിക്കുന്നുവെന്നും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനായ ഫാറൂഖ് അബ്ദുള്ള പരാമർശിച്ചു. ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

കശ്മീരിലെ തെരുവുകളില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചാല്‍ ആളുകള്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിച്ചിരുന്ന വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായി. ഇനി സര്‍ക്കാരിനെ വിശ്വസിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും വഞ്ചിച്ചെന്നും ഫാറൂഖ് അബ്ദുള്ള അഭിമുഖത്തിൽ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam