Fri. Apr 26th, 2024

തിരുവനന്തപുരം:

തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഫോൺ നൽകി എന്ന വിവാദത്തിൽ പ്രതികരണവുമായി നഴ്‌സുമാർ രംഗത്ത്. സ്വപ്ന സുരേഷിനെ പോലീസ് സാന്നിധ്യത്തിൽ മാത്രമേ കണ്ടിട്ടുള്ളുവെന്ന് ഡ്യുട്ടിയിലുണ്ടായിരുന്ന നഴ്‌സുമാർ വ്യക്തമാക്കി. ഒരു ക്ലീനിങ് സ്റ്റാഫ് പോലും സ്വപ്നയുടെ മുറിയിൽ പ്രവേശിച്ചിട്ടില്ലെന്നും നഴ്‌സുമാർ വിശദീകരിച്ചു.

നെഞ്ചുവേദനയെ തുടർന്നാണ് സെപ്റ്റംബർ ഏഴിന് സ്വപ്ന സുരേഷിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ഇവിടെ ചികിത്സയിൽ കഴിയവേ നഴ്‌സുമാരുടെ ഫോണിൽ നിന്ന് സ്വപ്ന ആരെയൊക്കെയോ വിളിച്ചെന്നായിരുന്നു ആക്ഷേപം. ആറു ദിവസമാണ് ആദ്യത്തെ തവണ ഇവര്‍ ആശുപത്രിയിൽ ചിലവിട്ടത്. ഈ സമയത്ത് ചില ഇടത് അനുഭാവികളായ നഴ്സുമാരുടേ ഫോൺ ഉപയോഗിച്ച് സ്വപ്ന നിരവധി കോളുകള്‍ ചെയ്തിരുന്നുവെന്നും ല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ആരോപണം.

അതേസമയം, സ്വപ്നയുടെ വാര്‍ഡിനകത്ത് മൂന്ന് വനിതാ പൊലീസുകാരും പുറത്ത് മറ്റ് പൊലീസുകാരും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു ചികിത്സ.  കൂടാതെ റൂമിന്‍റെ താക്കോലും പൂട്ടും പൊലീസുകാരുടെ കൈവശമായിരുന്നുവെന്നും നഴ്സുമാര്‍ പറയുന്നു. വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് കിട്ടുമെന്ന് തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.

By Arya MR