തിരുവനന്തപുരം:
സംസ്ഥാനത്ത് അടുത്ത തിങ്കളാഴ്ച മുതൽ ഡ്രൈവിംഗ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാന്‍ കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചെന്നും കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാപനങ്ങൾ പ്രവർത്തികാണാമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവിംഗ് സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് വാഹനങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കണം, ഒരു സമയത്ത് വാഹനത്തിൽ പഠിക്കുന്നയാളും പഠിപ്പിക്കുന്നയാളുമുൾപ്പെടെ രണ്ട് പേർ മാത്രമേ പാടുള്ളൂ, ഓരോരുത്തരേയും പരിശീലിപ്പിച്ച ശേഷം വാഹനം അണുമുക്തമാക്കണം തുടങ്ങി മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാകണം പ്രവർത്തനം നടത്തേണ്ടത്.
ഡ്രൈവിംഗ് സ്കൂളുകൾ തുറക്കുന്നതോടെ അപേക്ഷ കിട്ടുന്നതിനനുസരിച്ച് ലൈസൻസ് നൽകി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 4500 ഓളം ഡ്രൈവിംഗ് സ്കൂളുകളാണുള്ളത്. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ കേരളത്തില്‍ ഇവയുടെ പ്രവർത്തനം നിർത്തിവെച്ചിരുന്നു.