Sat. Apr 27th, 2024

മൂന്നാർ:

പെട്ടിമുടിയിൽ പുനരധിവാസം ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചതിന് പിന്നാലെ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കവളപ്പാറയിലും പുത്തുമലയിലും പോലെ പെട്ടിമുടിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ സ്ഥലത്ത് വീട് നിർമ്മിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കണ്ണൻദേവൻ കമ്പനി ഇതിന് കാര്യമായി തന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.  ഇവിടുത്തെ വിദ്യാർത്ഥികളുടെ  തുടർവിദ്യാഭ്യാസ ചെലവു മുഴുവൻ സർക്കാർ വഹിക്കുമെന്നും വരുമാനമില്ലാത്തവരെ കമ്പനി സഹായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ലായങ്ങളുടെ പൊതു പ്രശ്‌നം പരിഹരിക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി പെട്ടിമുടിയിൽ ജാഗ്രതയോടെ രക്ഷാപ്രവർത്തനം നടന്നുവെന്നും ചൂണ്ടിക്കാട്ടി.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയ്ക്കൊപ്പം പെട്ടിമുടി സന്ദർശനത്തിൽ ഉണ്ടായിരുന്നു.

 

By Arya MR