Sat. Apr 20th, 2024

ന്യൂഡല്‍ഹി:

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് സമ്പദ്വ്യവസ്ഥയെക്കാള്‍ സാമൂഹികവും രാഷ്ട്രീയവുമായ അജണ്ടയാണ് പ്രധാനമെന്ന് തോന്നുന്നുവെന്ന് ആഗോള സാമ്പത്തിക വിദഗ്ധന്‍ ക്രിസ്റ്റഫര്‍ വുഡ്.

മോദിയുടെ ഘടനാപരമായ പരിഷ്‌കാരങ്ങളുടെ പിന്തുണക്കാരനാണ് അദ്ദേഹമെങ്കിലും, പൗരത്വ നിയമവുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളില്‍ മോദിയെയും ബിജെപിയെയും വിമര്‍ശിച്ചുകൊണ്ട് വുഡ് തന്റെ പ്രതിവാര കുറിപ്പിലാണ് ഇക്കാര്യം തുറന്നെഴുതിയിരിക്കുന്നത്.

ഹിന്ദു മേധാവിത്വ അജണ്ട പിന്തുടരാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാവുകയാണ് എന്നും ക്രിസ് വുഡ് ലേഖനത്തില്‍ പറയുന്നു.

ഈ വിഷയം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ട് സ്വാധീനം ചെലുത്താനിടയില്ല. എന്നാല്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നില്ലെങ്കില്‍ മാത്രമാണ് ഇത് ബാധിക്കാതിരിക്കുന്നത്.

ഈ പ്രശ്‌നങ്ങളെ സാമ്പത്തിക വെല്ലുവിളികളിലേക്ക് എത്തിക്കാതെ തന്നെ പരിഹരിക്കാന്‍ മോദി സര്‍ക്കാരിന് നിലവില്‍ സാധിക്കും.

ഇക്കാര്യത്തില്‍, മെയ് മാസത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഷാ ആഭ്യന്തരമന്ത്രിയായതോടേയും ഈ നയങ്ങള്‍ ശക്തി പ്രാപിച്ചു. ബിജെപിയുടെ അധ്യക്ഷന്‍ എന്ന നിലയിലും ഇന്ത്യയിലെ രണ്ടാമത്തെ ശക്തനായ നേതാവെന്ന നിലയിലും അമിത് ഷാ ഇത്തരം സാമൂഹിക അജണ്ടകള്‍ നടപ്പാക്കാനുള്ള തിടുക്കത്തിലാണ്.

ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 1951 ല്‍ നിന്നും ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 9.8 ശതമാനം മുതല്‍ 15 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കുന്ന വിഷയത്തില്‍ ആര്‍എസ്എസിനെതിരെ നിലകൊള്ളാന്‍ താന്‍ തയ്യാറാണെന്ന് മോദി വ്യക്തമാക്കുന്നു. എന്നാല്‍
സാമ്പത്തിക പ്രശ്‌നങ്ങളെക്കാള്‍ സാമൂഹികവും മതപരവുമായ പ്രശ്‌നങ്ങളെക്കുറിച്ച് ആര്‍എസ്എസ് കൂടുതല്‍ ശ്രദ്ധാലുക്കളാണ്.

ഏറ്റവും രസകരമായ കാര്യം മോദി ഇപ്പോഴും ഷായുടെ പിന്നില്‍ തുടരുകയാണ് എന്നതാണ്. കാരണം തമ്മില്‍ ഒരു തര്‍ക്കവും നിലവിലില്ല. ഇത് പിന്തുടരുന്നത് അദ്ദേഹത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ തകര്‍ക്കുന്നതിനും കാരണമാകും. ‘ഗ്രീഡ് ആന്‍ഡ് ഫിയര്‍’ എന്ന ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

2014 ല്‍ അധികാരമേറ്റതുമുതല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഷോക്ക് തെറാപ്പിയുടെ ഇരയാണെന്ന് വുഡ് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.