Fri. Apr 26th, 2024

ഹൈദരാബാദ്:

എന്‍ആര്‍സി യിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്ന് അഖിലേന്ത്യാ മജ്‌ലിസ്-ഇത്തേഹാദുൽ മുസ്‌ലിം സംഘടനയുടെ നേതാവും,എംപി യുമായ അസദുദ്ദിൻ ഒവൈസി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘1955-ലെ പൗരത്വ നിയമപ്രകാരമാണ് അവര്‍ എന്‍പിആര്‍ ചെയ്യുന്നത്. അപ്പോള്‍ അതിന് എന്‍ആര്‍സിയുമായി ബന്ധമില്ലേ? എന്തുകൊണ്ടാണ് അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്റെ പേരെടുത്തു പറഞ്ഞാണ് അദ്ദേഹം എന്‍ആര്‍സി രാജ്യത്തുടനീളം നടപ്പാക്കുമെന്നു പറഞ്ഞത്.

“അമിത് ഷാ സാഹേബ്, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. എന്‍ആര്‍സി എന്‍പിആറിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. 2020 ഏപ്രിലില്‍ എന്‍.പി.ആര്‍ നടപ്പിലാകുമ്പോള്‍ അധികൃതര്‍ രേഖകള്‍ ആവശ്യപ്പെടും. അവസാന പട്ടിക എന്‍ആര്‍സി തന്നെയാകും,” ഒവൈസി പറഞ്ഞു.

അതേസമയം ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈദരാബാദിൽ അഖിലേന്ത്യാ മജ്‌ലിസ്-ഇത്തേഹാദുൽ മുസ്‌ലിം സംഘടനയുടെ ആഭിമുഖ്യത്തിൽ ഉവൈസിയുടെ നേത്ര്യത്വം നൽകിയ പടുകൂറ്റൻ റാലി സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ പതാകകൾ ഉയർത്തിപ്പിടിച്ചും, ഡോ. ബി ആർ അംബേദ്കറുടെ ഫോട്ടോകളുമായി പോസ്റ്ററുകൾ ഉയർത്തിയും, ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ പകർപ്പുകളും ഉയർത്തി പിടിച്ചാണ് പ്രക്ഷോഭ റാലിയിൽ സമരക്കാർ അണിനിരന്നത്.

ദേശീയ പൗരത്വ പട്ടിക അംഗീകരിക്കാത്ത സംസ്ഥാനങ്ങള്‍ ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കരുതെന്നു തരൂര്‍ ട്വിറ്ററിലൂടെ  ആവശ്യപ്പെട്ടു. എന്നാൽ എന്‍ആര്‍സിയെ എതിര്‍ത്ത എല്ലാ മുഖ്യമന്ത്രിമാരോടും എന്‍പിആറും  തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും സിപിഐഎം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്