Sat. Jul 27th, 2024
ലക്‌നൗ:

ഉത്തര്‍പ്രദേശില്‍ തുടർച്ചയായി നാലു ദിവസങ്ങളിലായി കനത്തു പെയ്ത മഴയിൽ, 73 പേര്‍ മരിച്ചു. കിഴക്കൻ ഉത്തർപ്രദേശിലെ മിക്ക ജില്ലകളിലെയും കാലാവസ്ഥാ മന്ത്രാലയം റെഡ് അലർട്ട് ഇത് വരെ പിൻവലിച്ചിട്ടില്ല.
നാല് ദിവസവുമായി പെയ്യുന്ന മഴയുടെ അളവ് ശരാശരിയിലും കൂടുതലാണെന്നാണ് കണ്ടെത്തൽ.

മഴ നാശംവിതയ്ക്കാൻ ആരംഭിച്ചപ്പോൾ തന്നെ, ജില്ലാ മജിസ്‌ട്രേറ്റുകളുൾപ്പെടെ, ഡിവിഷണൽ കമ്മിഷണർമാർ കൂടി അടങ്ങുന്ന സമിതിയെ പ്രളയമുഖങ്ങൾ സന്ദർശിക്കാനും ദുരന്തംമൂലം പരിക്കേറ്റവർക്ക് വേണ്ട ചികിത്സ ലഭ്യമാക്കാനും നിയമിച്ചിട്ടുണ്ടെന്ന്, ഉദ്യോഗസ്ഥർ അറിയിച്ചു.

മരിച്ച ഓരോ വ്യക്തികളുടെ കുടുംബത്തിനും നാല് ലക്ഷം വീതം നഷ്ടപരിഹാരം അനുവദിച്ചു.

“വീടിന്റെ ചുമരുകൾ ഇടിഞ്ഞു വീണും പാമ്പു കടിയേറ്റും ഇടിമിന്നലേറ്റും മുങ്ങിമരണം സംഭവിച്ചു മൊക്കെയാണ് ആളുകൾ മരണമടഞ്ഞിരിക്കുന്നത്,”യുപി ദുരന്തനിവാരണ കമ്മീഷണർ അറിയിച്ചു.

വെള്ളിയാഴ്ച മുതൽ മഴക്കെടുതി മൂലം ബിഹാറിലെ പട്നയിലെ ജനജീവിതവും തകിടം മറിഞ്ഞിരിക്കുകയാണ്.

പട്നയിൽ വെള്ളക്കെട്ടുണ്ടായത് കാരണം പല ഭാഗങ്ങളിലും വലിയ ഗതാഗതക്കുരുക്കുണ്ടായി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടായിരിക്കുന്ന കൊടും മഴയുടെ തീവ്രത കണക്കിലെടുത്ത്, നിരവധി ട്രെയിനുകളാണ് ഇന്ന് രാവിലെ റദ്ദാക്കിയിട്ടുള്ളത്.

സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തി.

അതേസമയം, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ വടക്കൻ മേഖലകളിലും തൊട്ടുകിടക്കുന്ന പ്രദേശങ്ങളിലും കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *