Sat. Apr 20th, 2024
തിരുവനന്തപുരം:

മാതൃഭാഷയായ മലയാളത്തിലും പരീക്ഷ നടത്താന്‍ തയാറാകുന്നില്ലെങ്കിൽ പി.എസ്.സി. പിരിച്ചുവിടണമെന്ന് പ്രശസ്ത സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന പി.എസ്.സി. വാദം യുക്തി രഹിതമാണെന്നും സമര സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തീരുമാനത്തിൽ മാറ്റം വരുത്താൻ തയ്യാറാകുന്നില്ലെങ്കിൽ പി.എസ്.സി. പിരിച്ചുവിടേണ്ടതാണെന്നും അടൂര്‍ പറഞ്ഞു.

മലയാളത്തില്‍ പി.എസ്.സി. പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പി.എസ്.സി. ഓഫീസിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരപന്തലിൽ ബുധനാഴ്ച സംസാരിക്കവെയായിരുന്നു അടൂരിന്റെ വിമർശനം.

ഒരാള്‍ക്ക് സ്വാഭാവികമായും മനസിലാക്കാണാനാവുന്ന ഭാഷ അയാളുടെ മാതൃഭാഷയാണ്. ആയതിനാൽ തന്നെ മാതൃഭാഷ അറിയുന്ന ഒരാള്‍ ഏത് ഭാഷയും പഠിക്കും. സ്വന്തം ഭാഷ അറിഞ്ഞാല്‍ മാത്രമേ മറ്റ് ഭാഷകള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ഇക്കാരണത്താൽ തന്നെ ഇംഗ്ലീഷില്‍ പരീക്ഷ നടത്തുന്നത് അരക്ഷിതമാണെന്നും അടൂര്‍ വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളിലേത് പോലെ പി.എസ്.സി. ചോദ്യങ്ങള്‍ ഇംഗ്ലീഷിന് പുറമേ പ്രാദേശിക ഭാഷയിലും അച്ചടിച്ച് നൽകി തുല്യനീതി ഉറപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ്, ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പി.എസ്.സി. ഓഫീസിന് മുന്നില്‍ പ്രമുഖർ നിരാഹാരസമരം നടത്തിവരുന്നത്.

ഈ വിഷയം സംബന്ധിച്ച് സെപ്തംബര്‍ 16ന് മുഖ്യമന്ത്രി പി.എസ്.സി.യുമായി ചര്‍ച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *